തൊടുപുഴ: കൊവിഡ് 19 നിയന്ത്രണം ലംഘിച്ച്‌ മത്സ്യവുമായെത്തി മൊത്തവ്യാപാരം നടത്തുന്നതിനിടെ മീന്‍ കയറ്റിവന്ന ട്രക്ക് തൊടുപുഴ പോലിസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമ, ജീവനക്കാര്‍, മത്സ്യം വാങ്ങാനെത്തിയ ചെറുകിട കച്ചവടക്കാര്‍ എന്നിവരുള്‍പ്പെടെ നിരവധിയാളുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.

തൊടുപുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സമ്ബര്‍ക്കം മൂലം കൊവിഡ് രോഗികള്‍ കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ ഏതാനും ദിവസങ്ങളായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിട്ടുണ്ട്. വഴിയോര കച്ചവടങ്ങളും മത്സ്യവ്യാപാരവും ആഗസ്ത് 10 വരെ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ഇത്തരം നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ശനിയാഴ്ച്ച രാത്രി 11 മണിയോടെ വെങ്ങല്ലൂര്‍ മങ്ങാട്ട്കവല നാല് വരി ബൈപ്പാസിലേക്ക് ശീതീകരിച്ച ട്രക്കില്‍ ടണ്‍ കണക്കിന് മത്സ്യമെത്തിക്കുകയായിരുന്നു. ഇത് വാങ്ങുന്നതിനായി എഴുപതോളം ചെറുകിട കച്ചവടക്കാര്‍ ഓട്ടോറിക്ഷ, മിനിലോറി, ഇരുചക്രവാഹനം എന്നിവയിലായി ട്രക്കിനു സമീപത്ത് തടിച്ചു കൂടി. ഇതോടെ റോഡിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

സ്ഥലത്ത് വലിയ ആള്‍ക്കൂട്ടവും ബഹളവുമായതോടെ പ്രദേശവാസികള്‍ തൊടുപുഴ പോലിസില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ എസ്.ഐ. അബി. കെ.എ. യുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമെത്തി ട്രക്ക് സ്‌റ്റേഷന്‍ കോമ്ബൗണ്ടിലേക്ക് മാറ്റി. വാഹനത്തിന്റെ ഉടമക്കും ജീവനക്കാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

പള്ളുരുത്തി സ്വദേശി കണ്ണന്തറ വീട്ടില്‍ ഹനീഫ് മകന്‍ ദിലീപ് (46), വെങ്ങല്ലൂര്‍ സ്വദേശി കൊമ്ബനാംപറമ്ബില്‍ ഹമീദ് മകന്‍ ദിലീപ് (45), മങ്ങാട്ടുകവല സ്വദേശി മുണ്ടക്കല്‍ വീട്ടില്‍ ഹമീദ് മകന്‍ സജീവ്.എം.എച്ച്‌( 46) എന്നിവര്‍ക്കെതിരെയാണ് കേരള പകര്‍ച്ചവ്യാധി രോഗ ഓര്‍ഡിനന്‍സ്, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്ഥലത്ത് ഉണ്ടായിരുന്ന കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയില്‍ എറണാകുളത്തെ ഗോഡൗണില്‍ നിന്നെത്തിച്ച മത്സ്യമാണെന്ന് കണ്ടെത്തി. പഴകിയ മത്സ്യമല്ലെന്ന് കണ്ടതിനാല്‍ 5000 രൂപ പിഴയടപ്പിച്ച ശേഷം വാഹനം എറണാകുളത്തേക്ക് മടക്കി അയച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വ്യാപാരം നടത്തിയതിനെതിരെയും ആളുകള്‍ കൂട്ടം കൂടിയതിനെതിരെയുമുള്ള കേസ് നടപടികള്‍ തുടരുമെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും എസ്.ഐ. ബൈജു. പി. ബാബു പറഞ്ഞു.