കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച്‌ ഏഴുമരണം. ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി, മലപ്പുറം സ്വദേശിയായ പതിനൊന്നുമാസം പ്രയമുളള കുഞ്ഞ്, ഇടുക്കി സ്വദേശി ഏലിക്കുട്ടി ദേവസ്യ, കാസര്‍കോഡ് സ്വദേശികളായ ഷെഹര്‍ബാനു, അസൈനാര്‍ ഹാജി, കണ്ണൂര്‍ സ്വദേശി സജിത്ത്, വടകര സ്വദേശി പുരുഷോത്തമന്‍ എന്നിവരാണ് മരിച്ചത്. സി.കെ ഗോപി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കുറച്ച്‌ ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു.

ലോട്ടറി വില്‍പനക്കാരനായിരുന്ന ഗോപിക്ക് സമ്ബര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഉറവിടം വ്യക്തമല്ല. ഹൃദ്രോഗ ബാധിതനായിരുന്നു. കഴിഞ്ഞ ദിവസം പനിബാധിച്ച്‌ മരിച്ച കുഞ്ഞിന് ആന്റിജന്‍ പരിശോധയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ വെളളിയാഴ്ച പനിബാധിച്ച്‌ മരിച്ച നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യക്ക് ട്രൂ നാറ്റ് പരിശോധയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ശ്വാസതടസത്തെ തുടര്‍ന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അസൈനാര്‍ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെയാണ് ഷെഹര്‍ ബാനു മരിച്ചത്. ഉപ്പള സ്വദേശിയാണ് ഇവര്‍. പനിബാധിച്ച്‌ മരിച്ച പുരുഷോത്തമന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.