മൂന്ന് ഐസിസി കിരീടങ്ങളും ഇന്ത്യയ്ക്ക് സമ്മാനിച്ച അവിസ്മരണീയ നായകന്‍ എംഎസ് ധോണിയുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം ഇപ്പോഴും. ചില ഭാഗത്ത് നിന്ന് എതിരഭിപ്രായങ്ങള്‍ ഉയരുമ്ബോഴും ഒരിക്കല്‍കൂടി ഇന്ത്യയുടെ നീലകുപ്പായത്തില്‍ താരത്തെ പ്രതീക്ഷിക്കുന്നവരാണ് ഭൂരിഭാഗവും എന്ന് പറയണം. 2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി പോരാട്ടമായിരുന്നു ധോണിയുടെ അവസാന രാജ്യാന്തര മത്സരം. ലോകകപ്പിന് പിന്നാലെ ഇടവേളയെടുത്ത് പോയ ധോണി പിന്നീടൊരിക്കലും ടീമിലേക്ക് മടങ്ങിയെത്തിയില്ല. ധോണിയുടെ മടങ്ങി വരവ് സംബന്ധിച്ച്‌ സഹതാരങ്ങള്‍ക്കും ഇതിഹാസങ്ങള്‍ക്കും വരെ രണ്ട് അഭിപ്രായമാണുള്ളത്. മുന ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ പറയുന്ന ക്യാപ്റ്റന്‍ കൂള്‍ രാജ്യത്തിനായുള്ള തന്റെ അവസാന മത്സരവും കളിച്ചു എന്നാണ്.

“എം‌എസ് ധോണിയെ എനിക്കറിയാവുന്നിടത്തോളം അദ്ദേഹം ഇന്ത്യയ്‌ക്കായി അവസാന മത്സരം സന്തോഷത്തോടെ കളിച്ചു. എം‌എസ് ധോണിക്ക് തെളിയിക്കാനൊന്നുമില്ല, വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ഇപ്പോഴും നമ്മള്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നത്.” സ്റ്റാര്‍ സ്‌പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടില്‍ നെഹ്റ പറഞ്ഞു.

എം‌എസ് ധോണിയുടെ അന്താരാഷ്ട്ര കരിയറിനെ സംബന്ധിച്ചിടത്തോളം, ഐ‌പി‌എല്ലിന് അതുമായി യാതൊരു ബന്ധവുമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും നെഹ്‍റ പറഞ്ഞു. താനൊരു നായകനോ, പരിശീലകനോ, സെലക്ടറോ ആണെങ്കില്‍ എംഎസ് ധോണിയായിരിക്കും തന്റെ പട്ടികയിലെ ഒന്നാം നമ്ബര്‍ എന്നും നെഹ്‌റ വ്യക്തമാക്കി.

“എന്റെ അഭിപ്രായത്തില്‍ എം‌എസ് ധോണിയുടെ കളി ഒരിക്കലും അവസാനിക്കുന്നില്ല. അദ്ദേഹം കളിച്ച അവസാന മത്സരം വരെ ലോകകപ്പ് ഫൈനലില്‍ എത്തുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു, ധോണി ക്രീസിലുണ്ടായിരുന്നടുത്തോളം. അവന്‍ പുറത്തായ നിമിഷം എല്ലാവരുടെയും പ്രതീക്ഷ അവസാനിച്ചു. ആ സമയത്ത് പോലും അദ്ദേഹത്തിന്റെ കളി എന്താണെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു,” നെഹ്റ പറഞ്ഞു.

ഐപിഎല്ലിലൂടെ ധോണി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരുമോയെന്ന് ചോദ്യത്തിന് ഐപിഎല്‍ ഒരിക്കലും ധോണിയെ പോലെ ഒരു താരത്തിന്റെ സെലക്ഷന്‍ മാനദണ്ഡം അല്ലെന്നായിരുന്നു നെഹ്റയുടെ മറുപടി. ഒരു ടീമിനെ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് ധോണിക്കറിയാം. യുവതാരങ്ങളെ മുന്നോട്ട് നയിക്കാനും അറിയാം. ഇതെല്ലാം ആവര്‍ത്തിക്കേണ്ട കാര്യമില്ല. അതുകൊണ്ട് ഐ‌പി‌എല്‍ അദ്ദേഹത്തിന്റെ നിലവാരത്തിലും കളിക്കാരനെന്ന നിലയിലും ഒരു മാറ്റവും വരുത്തുന്നില്ലെന്നും നെഹ്റ പറഞ്ഞു.