ഡല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊറോണ വാക്‌സിന്റെ മനുഷ്യരിലെ അവസാനഘട്ട പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് പരീക്ഷണം നടത്താന്‍ ആണ് അനുമതി നല്‍കിയത്. രാജ്യത്തെ 20 കേന്ദ്രങ്ങളിലായി രണ്ടാഴ്ചയ്ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്ബ്യാര്‍ പറഞ്ഞു.

രണ്ടാംഘട്ടത്തില്‍ മനുഷ്യരില്‍ പരീക്ഷണം നടന്നിരുന്നുവെങ്കിലും അത് പൂര്‍ണമായും വിദേശത്തായിരുന്നു. അവസാനഘട്ടമായ മൂന്നാംഘട്ടത്തിലെ പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. സിറം-ഓക്‌സഫഡ് കോവിഡ് ഷീല്‍ഡ് എന്നാണ് വാക്‌സിന്റെ പേര്. ഏതൊക്കെ കേന്ദ്രങ്ങളിലാകും പരീക്ഷണമെന്നതിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പറഞ്ഞു.

അവസാനഘട്ട പരീക്ഷണം വിജയമായാല്‍ നവംബര്‍ അവസാനത്തോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ആയിരം രൂപയോ അതില്‍ താഴെയോ ആണ് വാക്സിനേഷന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിട്ടുള്ള തുക.