ഹൂസ്റ്റ‍ണ്‍: കോവിഡ് – 19  മഹാമാരിയെ തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെടുകയും വാടക നല്‍കാനുള്ള സാന്പത്തികശേഷി ഇല്ലാത്തതിനെതുടര്‍ന്നു കുടിയിറക്കു ഭീഷണി നേരിടുകയും ചെയ്യുന്ന ഹൂസ്റ്റണ്‍ ജനതക്ക് 19 മില്യണ്‍ ഡോളറിന്‍റെ സഹായ ഹസ്തവുമായി മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ .

ഹൂസ്റ്റണ്‍ സിറ്റി കെയേഴ്സ് ആക്‌ട് ഫണ്ടിംഗില്‍നിന്നും 14 മില്യണും സ്വകാര്യ വ്യക്തികളില്‍ നിന്നും ലഭിച്ച 4 മില്യണും ഉള്‍പ്പെടെ 19 മില്യണ്‍ ഡോളറാണ് 36 മണിക്കൂറിനുള്ളില്‍ സമാഹരിക്കാന്‍ കഴിഞ്ഞതെന്ന് മേയര്‍ ജൂലൈ 31നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 600 ഡോളര്‍ വരുന്ന തൊഴില്‍രഹിത വേതനം നഷ്ടപ്പെടുന്നു എന്ന വാര്‍ത്തവന്ന ദിവസം തന്നെയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തുവാന്‍ കഴിഞ്ഞതെന്നും മേയര്‍ കൂട്ടിചേര്‍ത്തു.

ഫെഡറല്‍ റിലീഫ് ഫണ്ടും ലീഗല്‍ അസിസ്റ്റന്‍റും ലഭിക്കുവാന്‍ അര്‍ഹതയില്ലാത്തവരുടെ വാടക നല്‍കുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുക. മേയില്‍ റന്‍റല്‍ റിലീഫ് പ്രോഗ്രാമിന്‍റെ ഗുണഭോക്താക്കളായ 13,000 പേര്‍ക്ക് പുറമെയാണ് ഈ സാഹയത്തിന് അര്‍ഹത ലഭിക്കുക.

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് സഹായധനം വിതരണം ചെയ്യുകയെന്നും മേയര്‍ പറഞ്ഞു. ജനങ്ങള്‍ സാന്പത്തിക ക്ലേശം അനുഭവിക്കുന്പോള്‍ അവരെ കുടിയൊഴിപ്പിക്കുക എന്നത് വേദനാജനകമാണെന്നതിനാലാണ് സിറ്റി ഇത്തരമൊരു തീരുമാനമെടുത്തതെന്നും മേയര്‍ പറഞ്ഞു.