കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമൊഴി നല്‍കി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. സ്വര്‍ണം കടത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന സുരേഷ് തന്നെ വിളിച്ചിരുന്നതായാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ബാഗേജിന്റെ കാര്യത്തില്‍ താന്‍ ഇടപെടില്ലെന്ന് സ്വപ്നയോട് പറഞ്ഞതായും ശിവശങ്കറിന്റെ മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം എന്‍.ഐ.എ. സംഘത്തിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന ബാഗേജ് സംശയം തോന്നി കസ്റ്റംസ് സംഘം വിമാനത്താവളത്തില്‍ പിടിച്ചുവച്ചിരുന്നു. ഈ സമയത്താണ് ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ഫോണില്‍ വിളിച്ചത്.

എന്നാല്‍ കോണ്‍സുലേറ്റിന്റെ വിഷയമായതിനാല്‍ ഇടപെടാനാകില്ലെന്നാണ് താന്‍ പറഞ്ഞതെന്നും ശിവശങ്കര്‍ എന്‍.ഐ.എ. സംഘത്തോട് വെളിപ്പെടുത്തി. കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാണ് എന്‍.ഐ.എ. സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ശിവശങ്കറെ ചോദ്യം ചെയ്തത്.