തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സിഐയും, എസ്‌ഐയുമടക്കം മുഴുവന്‍ പൊലീസുകാരും നിരീക്ഷണത്തില്‍ പോയി.

നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പൊലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.മറ്റ് സ്‌റ്റേഷനുകളില്‍ നിന്ന് പൊലീസുകാരെ എത്തിച്ച്‌ സ്‌റ്റേഷന്‍ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം. അതിനിടെ, സംസ്ഥാനത്ത് ഇതുവരെ 85 പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

കൂടുതല്‍ പേര്‍ക്ക് രോഗം പടരാതിരിക്കാനായി പദ്ധതി ആവിഷ്‌കരിച്ചതായും പൊലീസുകാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു.തലസ്ഥാനത്ത് തീരദേശ ക്ലസ്റ്റിന് പുറത്തേക്കും രോഗം പടരുകയാണ്. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഒരു ഡോക്ടര്‍ക്കും ഹൃദയശസ്ത്രക്രിയ വാര്‍ഡിലെ ഒരു രോഗിക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ്, പുതുക്കുറുശ്ശി, പൊഴിയൂര്‍, പുല്ലുവിള ക്ലസ്റ്ററുകളുടെ സമീപ്രദേശങ്ങളിലും സ്ഥിതി ആശങ്കാജനകമായി തുചരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും കടുത്ത ആശഹ്ക ഉണ്ടാക്കുന്നുണ്ട്.