ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് അവലോകനത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം എടുത്തുപറയേണ്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

അതേസമയം കോവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. പത്ത് ലക്ഷം പേരില്‍ 324 പരിശോധനയാണ് ദേശീയ ശരാശരി. അതേസമയം കേരളത്തില്‍ ഇത് പത്ത് ലക്ഷത്തില്‍ 212 പേര്‍ക്കാണ്. കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.

അതേസമയം കോവിഡ് പരിശോധനകളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന പരിശോധനാ നിരക്കിനേക്കാള്‍ ഉയരെയാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ കോവിഡ് രോഗ മുക്തരാവുന്നവരുടെ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ ഉയരെയാണെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

രാജ്യത്തെ കോവിഡ് മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിച്ചു. ഇന്ത്യയില്‍ മരണ നിരക്ക് 2.21 ശതമാനമാണ്. ലോകത്തെ മരണനിരക്ക് നാല് ശതമാനമാണ്. മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാമതാണ്. കേരളത്തില്‍ 0.31 ശതമാനവും അസമില്‍ 0.25 ശതമാനവുമാണ് കൊവിഡ് രോഗബാധിതരുടെ മരണനിരക്ക്.