വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ നശിപ്പിച്ചെന്ന് ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പത്തനംതിട്ട ചിറ്റാറില്‍ മത്തായിയുടെ മരണത്തിന് കാരണം വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത നടപടിയിലെ ചട്ട ലംഘനങ്ങളും പുറത്ത് വന്നിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എന്ത് കുറ്റത്തിനാണ് മത്തായിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന വിവരം ബന്ധുക്കളെയോ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളേയോ ഉദ്യോഗസ്ഥര്‍ അറിയിച്ചില്ലെന്നത് ഗൗരവകരമാണ്.കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിക്കാത്തത് ദുരൂഹമാണ്. സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറല്‍ ഡയറിയില്‍ കസ്റ്റഡി വിവരം രേഖപ്പെടുത്തുകയും ചെയ്തില്ലെന്നും മത്തായിയുടെ മൊഴി രേഖപ്പെടുത്താതെയാണ് കുടപ്പന ഭാഗത്തേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കസ്റ്റഡിയിലുള്ള ആളുടെ ജീവന് മതിയായ സംരക്ഷണം ഉറപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.മത്തായി മരിച്ചതിന് ശേഷമാണ് ക്യാമറ മോഷണത്തിന് കേസ് എടുത്തതെന്നത് സംശയാസ്പദമാണ്.

കേസില്‍ മത്തായിയെ കുരുക്കിയതാണെന്നും ഒഴിവാക്കാന്‍ പണം ആവശ്യപ്പെട്ടതായുമാണ് ഭാര്യ ആരോപിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എന്തും ചെയ്യാമെന്ന സാഹചര്യമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.