സാമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ ആലപ്പുഴ ആറാട്ടുപുഴയിലെ കൂട്ടതല്ല് പകര്‍ത്തിയ ക്യാമറമാന്‍ ഇപ്പോള്‍ നാട്ടിലെ താരമായി മാറിയിരിക്കുകയാണ്. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ ഇത് വലിയ സംഭവമാകുമെന്ന് ഈ കൊച്ചു മിടുക്കന്‍ കരുതിയത് പോലുമില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

കൂട്ടുകാരന്റെ വീട്ടില്‍ ഇരുന്ന് കളിക്കുകയായിരുന്ന അര്‍ജുന്‍ വഴക്കിന്റെ ബഹളം കേട്ടാണ് സംഭവസ്ഥലത്തേക്ക് വന്നത്.അമ്മാവന്‍ അടിയേറ്റ് വീണിട്ടും അര്‍ജുന്‍ വീഡിയോ പകര്‍ത്തുന്നത് നിര്‍ത്തിയില്ല. തര്‍ക്കത്തിനിടെ ക്യാമറ സംരക്ഷിക്കുന്നത്തിനിടെ അര്‍ജുനും ചെറിയ പരിക്കേറ്റു.ചെരുപ്പില്‍ തട്ടി വീണ അ‌ര്‍ജുന്റെ നെറ്റിക്കും കാല്‍മുട്ടിനും പരിക്കേറ്റു.

ഇരുപതിലധികം ആളുകള്‍ ഉള്‍പ്പെട്ട സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ആറാട്ടുപുഴ പെരുമ്ബള്ളിയിലെ വഴിയുടെ പേരിലായിരുന്നു കൂട്ടത്തല്ല്. ഒരു മാസത്തിലധികമായി ഇരുവിഭാഗങ്ങളായി തിരിഞ്ഞ് തര്‍ക്കമുണ്ട്. ഞായറാഴ്ച സംഗതി വൈകിട്ടുപോയി. സംഭവം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോള്‍ ഭൂമി അളന്ന് തിരിച്ച്‌ പ്രശ്‌നം പരിഹരിക്കാനാണ് ആറാട്ടുപുഴ പഞ്ചായത്തിന്റെ ശ്രമം.