ന്യൂഡല്‍ഹി: പ്രതിരോധ അഴിമതിക്കേസില്‍ സമതാ പാര്‍ട്ടി മുന്‍ പ്രസിഡന്റ് ജയ ജെയ്റ്റ്ലിക്കു നാലു വര്‍ഷം തടവ്. സമതാ പാര്‍ട്ടിയുടെ മുന്‍ നേതാവ് ഗോപാല്‍ പച്ചേര്‍വാള്‍, റിട്ട. മേജര്‍ ജനറല്‍ എസ്.പി. മുര്‍ഗൈ എന്നിവര്‍ക്കും ഡല്‍ഹി സിബിഐ കോടതി തടവുശിക്ഷ വിധിച്ചു.
2000-2001 കാലത്ത് ഇന്ത്യന്‍ ആര്‍മിക്ക് ഹാന്‍ഡ് ഹെല്‍ഡ് തെര്‍മല്‍ ഇമേജറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ ജയയും മറ്റു മൂന്നുപേരും അഴിമതിയും ഗൂഢാലോചനയും നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു കോടതി ശിക്ഷ വിധിച്ചത്. ജോര്‍ജ് ഫെര്‍ണാണ്ടസായിരുന്നു ഈ സമയം എ.ബി. വാജ്പേയി സര്‍ക്കാരിലെ പ്രതിരോധ മന്ത്രി.
ജയ്റ്റ്ലിയും മറ്റു രണ്ടു പേരും കുറ്റക്കാരാണെന്ന് ഈ മാസം 26-ന് കോടതി കണ്ടെത്തിയിരുന്നു. ജയ ജയ്റ്റ്ലി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കോടതിക്കു ബോധ്യപ്പെട്ടു. മൂന്നു പേരും അഞ്ചു ലക്ഷം രൂപ പിഴയൊടുക്കണമെന്നും സിബിഐ കോടതി ജഡ്ജി വീരേന്ദര്‍ ഭട്ട് വിധിച്ചു. വ്യാഴാഴ്ച അഞ്ചു മണിക്കകം കീഴടങ്ങാനും നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരുന്നു കോടതി നടപടികള്‍.
ഓപ്പറേഷന് വെസ്റ്റ് എന്‍ഡ് എന്നു പേരുള്ള തെഹല്‍ക്കയുടെ 2001 ജനുവരിയിലെ ഒളിക്യാമറ ഓപ്പറേഷനാണ് കേസിലേക്കു നയിച്ചത്. പ്രതിരോധ ഇടപാടുകാരെന്ന വ്യാജേനയാണ് തെഹല്‍ക സംഘം ജയ ജയ്റ്റ്ലി അടക്കമുള്ളവരെ കണ്ടത്. ശിക്ഷിക്കപ്പെട്ട മൂന്നു പേര്‍ക്കും സുരേന്ദ്ര കുമാര്‍ സുരേഖയ്ക്കും എതിരേയാണ് കേസെടുത്തത്. സുരേന്ദ്ര കുമാര്‍ പിന്നീട് മാപ്പുസാക്ഷിയായി.
പ്രതിരോധ ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള തെഹല്‍ക റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2001 മാര്‍ച്ച് 16-ന് ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നീട് 2001 ഒക്ടോബറില്‍ ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രിയായി തിരിച്ചെത്തി.