മുംബയ്: നടന്‍ സുശാന്ത് സിംഗ് ര‌ജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പാട്നയില്‍ നിന്ന് മുംബയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു. ഇന്നലെ സുശാന്തിന്റെ അച്ഛന്‍ കെ.കെ. സിംഗിന്റെ പരാതിയില്‍ പാട്ന പൊലീസ് റിയയ്ക്കെതിരെ കേസെടുത്തിരുന്നു. റിയയും കുടുംബവും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് പരാതി. മുംബയ് പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതുകൊണ്ടാണ് പാട്നയിലുള്ള സുശാന്തിന്റെ കുടുംബം അവിടുത്തെ പൊലീസില്‍ പരാതി നല്‍കിയത്.

സുശാന്തിനെ റിയ സാമ്ബത്തിക നേട്ടത്തിന് ഉപയോഗിച്ചു, സുശാന്തിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ യുറോപ്യന്‍ യാത്രകള്‍ നടത്തി, അക്കൗണ്ടില്‍ നിന്നും വന്‍ തുകകള്‍ പിന്‍വലിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

കേസന്വേഷണത്തിന്റെ ഭാഗമായി പാട്ന പൊലീസിലെ നാലംഗ സംഘം മുംബയില്‍ എത്തും. അതിനിടെ സംവിധായകന്‍ കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ സി.ഇ.ഒ അപൂര്‍വയെ മൂന്ന് മണിക്കൂറോളം മുംബയ് പൊലീസ് ചോദ്യം ചെയ്തു. കരണ്‍ ജോഹറിനെയും ഈ ആഴ്ച തന്നെ ചോദ്യം ചെയ്തേക്കും. കരണ്‍ അടക്കമുള്ളവര്‍ സുശാന്തിനെ ബോളിവുഡില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചിരുന്നെന്നാണ് ആരോപണം.