തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കേരള തീരത്ത് 40 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ കാറ്റിനും 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പിലുണ്ട്.

ഇന്നലെ ആരംഭിച്ച മഴ കോഴിക്കോട് ജില്ലയില്‍ രാത്രി കഴിഞ്ഞും തുടരുകയാണ്. കനത്ത മഴയില്‍ തൊട്ടില്‍പാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കരകവിഞ്ഞൊഴുകി ജാനകികാട് റോഡിലും വെള്ളം കയറി. ജാനകികാടിനടുത്ത് തുരുത്തില്‍ കുടിങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ജില്ലയില്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കുറ്റിയാടിയില്‍ കനത്ത മഴയില്‍ നിരവധി കടകളില്‍ വെള്ളം കയറി.

കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ 52 വീടുകള്‍ക്ക് കേടുപാട് പറ്റി. മഴ തുടരുന്നതിനാല്‍ ജില്ലയില്‍ മൂന്ന് ദുരിതാശ്വസ ക്യാംപുകള്‍ തുടങ്ങി. മണര്‍കാട്, അയര്‍ക്കുന്നം, വാകത്താനം വില്ലേജുകളിലായി തുടങ്ങിയ ക്യാന്പുകളില്‍ ആകെ 27 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാകും ദുരിതാശ്വാസ ക്യാന്പുകള്‍ സജ്ജീകരിച്ചിക്കുന്നത്. ക്വാറന്റീനില്‍ കഴിയുന്നവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും അറുപതു വയസിനു മുകളിലുള്ളവരെയും പ്രത്യേകം കേന്ദ്രങ്ങളില്‍ താമസിപ്പിക്കും.

ജലനിരപ്പ് ഉയരുന്നതിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ എം. അഞ്ജന തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി.കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ തയാറായിരിക്കാന്‍ പോലിസിന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സ്‌റ്റേഷനുകള്‍ക്കുമാണ് ഡിജിപി പ്രത്യേക നിര്‍ദേശം നല്‍കിയത്. രക്ഷാപ്രവര്‍ത്തനം പരമാവധി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണമെന്നും പോലിസിന് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ആഗസ്ത് രണ്ട് വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.