കാസര്‍ഗോഡ് ജില്ലയില്‍ വീണ്ടും വിവാഹ ചടങ്ങിനിടെ കോവിഡ് വ്യാപനം. ചടങ്ങില്‍ സംബന്ധിച്ച 16 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ കൈക്കോട്ട് കടവിലാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിവാഹം നടന്നത്.
ഈ മാസം 8ാം തീയ്യതി നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം നാലുപേര്‍ക്കാണ് രോഗം ബാധിച്ചത്. ചടങ്ങില്‍ പങ്കെടുത്തവരും ബന്ധുക്കളും ഉള്‍പ്പെടെ 16 പേര്‍ക്കാണ് പോസിറ്റീവായത്. കൂടുതല്‍ പേരില്‍ രോഗ ബാധയുണ്ടാകാനാണ് സാധ്യതയെന്ന് അരോഗ്യ അധികൃതര്‍ പറഞ്ഞു. ചടങ്ങില്‍ നൂറിലധികം പേര്‍ പങ്കെടുത്തായാണ് വിവരം. കൈക്കോട്ട് കടവ്, ഉടുമ്ബുന്തല, പടന്ന എന്നിവിടങ്ങിലുള്ള ആളുകളാണ് പങ്കെടുത്തത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പടന്ന പഞ്ചായത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം.

കൂടാതെ ഇന്ന് അര്‍ധ രാത്രി മുതല്‍ ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരിധിയില്‍ എല്ലാ ഓട്ടോ ടാക്‌സി എന്നീ പൊതു ഗതാഗത സംവിധാനങ്ങള്‍ ഈ പ്രദേശങ്ങളില്‍ നിരോധിച്ചു. ആളുകള്‍ കൂട്ടം കൂടരുത്. നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലയില്‍ എല്ലാ കടകളും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അന്നു മതി നല്‍കൂവെന്നും നിര്‍ദേശം നല്‍കി.

കോവിഡ് വ്യാപനം കൈക്കോട്ടുകടവില്‍ സമ്ബര്‍ക്കംവഴി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൈക്കോട്ടുകടവ് മുസ്‌ലം ജമാഅത്ത് കമ്മിറ്റിയുകീഴിലുള്ള മുഴുവന്‍ പള്ളികളിലും ജമാഅത്ത് നിസ്‌കാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. നമസ്‌കാരവും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മറ്റ് നമസ്‌കാരങ്ങളും എല്ലാവരും അവരവരുടെ വീടുകളില്‍നിന്നുതന്നെ നടത്തണമെന്നും അഭ്യര്‍ഥിച്ചു. നേരത്തെ ചെങ്കള പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ നടന്ന വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ഗൃഹനാഥനെതിരെ പോലീസ് പോലീസ് കേസെടുത്തിരുന്നു.