ഏറ്റുമാനൂര്‍ : ആന്‍റിജന്‍ പരിശോധനയില്‍ 45 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സ്ഥിതി അതീവഗുരുതരമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. ഇവിടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി രോഗപരിശോധന നടത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ മേഖലയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച നടത്തിയ ആന്‍റിജന്‍ പരിശോധനാ ഫലത്തിലാണ് 45 പേര്‍ക്ക് കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ചത്. 65 പേര്‍ക്കാണ് ആകെ പരിശോധന നടത്തിയത്. ഇതില്‍ 45 പേര്‍ക്കും രോഗം കണ്ടെത്തിയതോടെ ഏറ്റുമാനൂര്‍ പ്രത്യേക ക്ലസ്റ്ററായി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുകയായിരുന്നു. ഇവിടെ സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് മേഖലകളില്‍നിന്ന് വ്യത്യസ്തമായി ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ രോഗം സ്ഥീരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും കൊറോണ ലക്ഷണങ്ങളില്ലാത്തതിനാല്‍ പ്രത്യേക ജാഗ്രത അനിവാര്യമാണ്.

ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നിലവിലുള്ള പരിശോധനാ സംവിധാനം കൂടുതല്‍ വികേന്ദ്രീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തും. രോഗവ്യാപ്തി വിലയിരുത്തിയശേഷം ആവശ്യമെങ്കില്‍ പ്രാദേശിക തലത്തിലോ ജില്ലാതലത്തിലോ ലോക് ഡൗണ്‍ പോലെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായ 4, 27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും ഒപ്പം കാണക്കാരി, മാഞ്ഞൂര്‍, അയര്‍ക്കുന്നം, അതിരമ്ബുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഏറ്റുമാനൂര്‍ ക്ലസ്റ്റര്‍. ഇവിടെ കര്‍ശനനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.