ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ തെരുവുകളിലൊന്നാണ് മുംബൈയിലെ ധാരാവി. അതിവേഗമായിരുന്നു ഇവിടം കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയത്. ഏപ്രിലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അതിവേഗത്തിലുള്ള വ്യാപനമാണ് ധാരാവിയിലുണ്ടായത്.
എന്നാല്‍ ഇന്നലെ ഒന്‍പതു പേര്‍ക്കാണു ഇവിടെ രോഗം ബാധിച്ചത്. ധാരാവിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം നൂറില്‍ താഴെയായി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ 98 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഒറ്റയക്കം മാത്രമാണ്. ഇതിനിടെ ശനിയാഴ്ച മാത്രം 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ധാരാവിയില്‍ കോവിഡ് പടര്‍ന്നുപിടിച്ചതിനെ രാജ്യം ഏറെ ആശങ്കയോടെയാണ് കണ്ടിരുന്നത്. ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ജനം തിങ്ങിപ്പാര്‍ക്കുന്ന ചേരി മേഖലയായതിനാല്‍ സാമൂഹിക അകലം പാലിക്കാനും മറ്റ് മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഇവിടെ ഏറെ വെല്ലുവിളിയുണ്ടായിരുന്നു. പ്രാഥമിക പരിശോധന വ്യാപകമാക്കിയതും സംശയമുള്ളവരെ പരിശോധനയ്ക്കു വിധേയമാക്കി ഐസലേറ്റ് ചെയ്തതുമാണു രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹായകമായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിശോധന, ഉറവിടം കണ്ടെത്തല്‍, ചികിത്സ എന്നീ കാര്യങ്ങളില്‍ ധാരാവി മികച്ച മാതൃക സൃഷ്ടിച്ചു. ജൂണില്‍ ഹോട്സ്പോട്ടായിരുന്ന ധാരാവിയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി. ജനസാന്ദ്രതയില്‍ ഏറെ മുന്നിലുള്ള നഗരത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനായത് കൃത്യമായ നിയന്ത്രണങ്ങള്‍ കൊണ്ടാണ്. ഏപ്രില്‍ ഒന്നാം തീയതി ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്നുതൊട്ട് 14970 പേരെ മൊബൈല്‍ വാനുകളില്‍ പരിശോധനയ്ക്ക് വിധേയരാക്കി. 47500 വീടുകള്‍ കേന്ദ്രീകരിച്ച് ക്യാമ്ബയിനുകള്‍ നടത്തിയെന്നും അധികൃതര്‍ അറിയിച്ചു.
ചേരിയില്‍ താമസിക്കുന്ന ഏഴു ലക്ഷത്തോളം പേരെ ചേരിയുടെ പലഭാഗങ്ങളിലായി സെറ്റപ്പ് ചെയ്തിട്ടുള്ള ഫീവര്‍ ക്ലിനിക്കുകളിലൂടെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കി. ആ സ്‌ക്രീനിങ്ങില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ അപ്പപ്പോള്‍ അടുത്തുള്ള സ്‌കൂളുകളിലേക്കും സ്പോര്‍ട്സ് ക്ലബ്ബ്കളിലേക്കും സ്‌ക്രീനിങ്ങിന് പറഞ്ഞയച്ചു, ക്വാറന്റീനിലാക്കി. ഈ നടപടികളുടെ ഫലമായാണ് പ്രതിദിന കേസുകളുടെ എണ്ണം പിടിച്ചുകെട്ടാന്‍ സാധിച്ചത്