തിരുവനന്തപുരം: കാലാവധി കഴിഞ്ഞ കെഎസ്‌ആര്‍ടി ബസുകള്‍ കട്ടപ്പുറത്ത് കിടക്കുന്നത് മിക്ക ഡിപ്പോകളിലെയും കാഴ്ചയാണ്. ഉപയോഗ ശൂന്യമായ ഈ ബസുകള്‍ ഇനി മുതല്‍ വെറും ബസുകളായിരിക്കില്ല. ഇവയ്ക്ക് രൂപമാറ്റം വരുന്നു.

92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ ബസുകള്‍ കടകളാക്കി മാറ്റാന്‍ കോര്‍പ്പറേഷന്‍ ആലോചിക്കുന്നു. ‘കെഎസ്‌ആര്‍ടിസി സേഫ് ടു ഈറ്റ്’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതി ഉടന്‍ തന്നെ തുടങ്ങും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഹാര സാധനങ്ങളായിരിക്കും ഇവിടെ വില്‍ക്കുക. ഹോര്‍ട്ടികോര്‍പിന്റെ പച്ചക്കറി കിറ്റ്, കെപ്കോയുടെ ചിക്കന്‍, ജയില്‍ ചപ്പാത്തി, മത്സ്യഫെ‍ഡിന്റെ മത്സ്യം, വനംവകുപ്പിന്റെ തേന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍, മില്‍മ പാല്‍, മീറ്റ് പ്രോഡകട്സ് ഓഫ് ഇന്ത്യയുടെ ഉല്‍പന്നങ്ങള്‍, കുടുംബശ്രീകളുടെ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണു വില്‍പനയ്ക്ക് ഉദ്ദേശിക്കുന്നത്. നഗരത്തിന്റെ സാധ്യതയനുസരിച്ചു ഡിപ്പോകളില്‍ എത്ര ബസുകള്‍ ഇത്തരത്തില്‍ ഷോപ്പുകളാക്കി മാറ്റണമെന്നു തീരുമാനിച്ച്‌ അവ ലേലം ചെയ്തു നല്‍കും. 150 ബസുകള്‍ തുടക്കത്തില്‍ ഇങ്ങനെ മാറ്റുമെന്നാണ് എംഡി ബിജു പ്രഭാകര്‍ പറഞ്ഞിരിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട് , കൊച്ചി ഡിപ്പോകളികളില്‍ ഓന്നോ രണ്ടോ ബസ് ഹോട്ടലാക്കി മാറ്റുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ ബസില്‍ പലചരക്ക് വ്യാപാരവും ആലോചിക്കുന്ന ഷോപ്പ് ഓണ്‍ വീല്‍ പദ്ധതി മോട്ടര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ തുടങ്ങും. ഇത് നഗരം ചുറ്റി സാധനം വില്‍ക്കും.