ഡാലസ് ∙ ഡാലസ് ടെറി സ്ട്രീറ്റിലെ വീട്ടിൽ 71 വയസ്സുള്ള അമ്മൂമ്മയെ പീഡിപ്പിച്ചശേഷം  തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 32 വയസ്സുള്ള കൊച്ചുമകനെ  ഡാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ടെറി സ്ട്രീറ്റിൽ താമസിച്ചിരുന്ന അമ്മൂമ്മ ഐറിഷ് ഹാരിസനെ സന്ദർശിക്കാനാണ് കൊച്ചുമകൻ മൈക്കിൾ റോബിൻസൻ എത്തിയത്. മുറിയിൽ ഇരിക്കുകയായിരുന്ന അമ്മൂമ്മയെ കൊച്ചുമകൻ ലൈംഗികമായി പീഡിപ്പിക്കാൻ‍ ആരംഭിച്ചു. ചെറുത്തു നിന്ന അമ്മൂമ്മയെ തലയിലും ശരീരത്തിലും ക്രൂരമായി മർദ്ദിച്ചു. ജൂലൈ 25 ശനിയാഴ്ച ആണു സംഭവം.

ദേഷ്യം കെട്ടടങ്ങാത്ത കൊച്ചുമകൻ മുറിയിൽ ഇരുന്നിരുന്ന ഫയർ ഡിസ്റ്റിംഗ്ഷ്വർ എടുത്തു തലയിൽ പലവട്ടം അടിക്കുകയായിരുന്നു.  തല തകർന്നു നിലത്തു വീണ അമ്മൂമ്മ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ശനിയാഴ്ച വീട്ടിലെത്തിയ ഒരാൾ നിലത്തു രക്തത്തിൽ കുളിച്ചു മരിച്ചു കിടന്നിരുന്ന അമ്മൂമ്മയെ കണ്ട വിവരം പൊലീസിൽ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ്  വീട്ടിലുണ്ടായിരുന്ന കൊച്ചുമകനെ എതിർപ്പുകളൊന്നും ഇല്ലാതെ തന്നെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പീഡനത്തിനും കാപ്പിറ്റൽ മർഡറിനും കേസെടുത്ത് ജയിലിലടച്ചു.
സംഭവത്തെ കുറിച്ചു പൊലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചു. പ്രതിയുടെ പൂർവ്വചരിത്രവും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.