കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ചു ഗര്‍ഭിണികള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേരുടെ പ്രസവം നടന്നു. എല്ലാ രോഗികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നേരത്തെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ
ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരും ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തിലുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ കോവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്കു മാത്രമായിരിക്കും ചികിത്സ നല്‍കുക. ഈ വിഭാഗത്തിലെ മറ്റു രോഗികള്‍ക്ക് ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ചികിത്സയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തും.

അടിയന്തര സാഹചര്യങ്ങളില്‍ മാത്രം മറ്റ് ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യപ്പെടുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗൈനക്കോളജി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്. ഒരാഴ്ച്ചത്തേക്ക് ഇവിടെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കില്ല. കഴിഞ്ഞയാഴ്ച്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരം നല്‍കണം.