കൊച്ചി: നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാലചന്ദ്രന്‍ വെെക്കത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മസ്‌തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഇന്നലെ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന അദ്ദേഹത്തിന്റെ മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ആശാവഹമല്ലെന്നും അപകടനില തരണം ചെയ്‌തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രമേഹം അനിയന്ത്രിതമായതിനെ തുടര്‍ന്നാണ് ബാലചന്ദ്രനെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.

കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും തേടിയെത്തിയിരുന്നു.

ഉള്ളടക്കം, പവിത്രം, അഗ്നിദേവന്‍, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രന്‍ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം ‘ ഇവന്‍ മേഘരൂപന്‍’ നേടിയിരുന്നു.

അഗ്നിദേവന്‍, ജലമര്‍മ്മരം, വക്കാലത്ത് നാരായണന്‍കുട്ടി, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, പോപ്പിന്‍സ്, അന്നയും റസൂലും, ഇമ്മാനുവല്‍, നടന്‍, ചാര്‍ലി, കമ്മട്ടിപാടം, പുത്തന്‍ പണം, അതിരന്‍, ഈട, സഖാവ് തുടങ്ങിയ നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ടി കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്ത ‘കോളാമ്ബി’യിലായിരുന്നു അവസാനമായി അഭിനയിച്ചത്.