സോള്‍: കോവിഡ്-19 രോഗലക്ഷണങ്ങളുമായി ഒരാള്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയതിനെത്തുടര്‍ന്ന് ഉത്തര കൊറിയയില്‍ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കി.

ദക്ഷിണ കൊറിയയിലേക്ക് ഒളിച്ചോടിയ വ്യക്തി രോഗലക്ഷണങ്ങളുമായാണ് അതിര്‍ത്തി പ്രദേശമായ കേസോങിലേക്ക് ജൂലൈ 19നാണ് മടങ്ങിയെത്തിയത്. ഇതോടെ പ്രദേശം മുഴുവന്‍ അടച്ചിട്ടതിനൊപ്പം രോഗവ്യാപനം തടയാന്‍ അടിയന്തരാവസ്ഥക്കും നേതാവ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത്.

സ്ഥിതിഗതികള്‍ വിലയിരുത്തി പ്രദേശത്ത് അടിയന്തരാവ്ഥ നടപ്പിലാക്കാനും രാജ്യത്ത് കടുത്ത ജാഗ്രത സംവിധാനം നടപ്പിലാക്കാനും തീരുമാനിച്ചു. അതിര്‍ത്തി കടന്നെതതിയ വ്യക്തിക്ക് രോഗബാധ സ്ഥിരീകരിക്കുകയാണെങ്കില്‍ രാജ്യത്തെ ആദ്യ കോവിഡ് കേസ് ആകും ഇത്.

കേസോങ് നഗരത്തില്‍ ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളെയും നഗരത്തില്‍ കഴിഞ്ഞ അഞ്ചു ദിവസം ഉണ്ടായിരുന്നവരെയും അന്വേഷിച്ചു വരികയാണ്. ഇവരെ പരിശോധനക്ക് വിധേയമാക്കിയ ശേഷം ക്വാറന്‍റീനില്‍ പ്രവേശിപ്പിക്കും വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ടില്‍ പറയുന്നു.

ജനുവരിയില്‍ തന്നെ കോവിഡ്-19 ചെറുക്കാനായി ഉത്തരകൊറിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തികള്‍ അടക്കുന്നതിനോടൊപ്പം ക്വാറന്‍റീന്‍ സൗകര്യങ്ങളും വിപുലപ്പെടുത്തി.