ഡല്‍ഹി: ഒരു ദിവസം 4.2 ലക്ഷം കൊറോണ പരിശോധനകള്‍ നടത്തിയെന്ന നേട്ടവുമായി ഇന്ത്യ. ഇതാദ്യമായാണു രാജ്യത്തെ കൊറോണ പരിശോധനകളുടെ എണ്ണം ഇത്രയും വര്‍ധിക്കുന്നത്. ഒരാഴ്ചയായി 3,50,000 പരിശോധനകള്‍ ദിവസവും നടത്തിവരികയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,20,898 സാംപിളുകളാണു പരിശോധിച്ചത്.
ഇതോടെ ദശലക്ഷത്തിലെ പരിശോധനാ നിരക്ക് (ടിപിഎം – ടെസ്റ്റ്സ് പെര്‍ മില്യന്‍) 11,485 ആയി വര്‍ധിപ്പിക്കാനായി. വെള്ളിയാഴ്ച വരെ രാജ്യത്ത് ആകെ 1,58,49,068 സാംപിളുകള്‍ പരിശോധിച്ചു. ഈ വര്‍ഷം ജനുവരിയില്‍ കൊറോണ പരിശോധനാ സൗകര്യമുള്ള ഒരു ലാബ് മാത്രം ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് ഇന്ന് 1301 ലാബുകളായി വര്‍ധിച്ചതാണ് പരിശോധനകളുടെ എണ്ണം കൂട്ടിയത്.
ഇതില്‍ 902 സര്‍ക്കാര്‍ ലാബുകളും 399 സ്വകാര്യ ലാബുകളുമാണ്. ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാരിന്റെ കൂട്ടായ ശ്രമങ്ങളും പരിശോധനകള്‍ വ്യാപകമാക്കി. ‘ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്’ നയം പിന്തുടരാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഇത് ആദ്യഘട്ടത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കും. എന്നാല്‍, പിന്നീടു കുറയും. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂട്ടായ പരിശ്രമം കൊറോണ മരണനിരക്ക് കുറയ്ക്കാന്‍ കാരണമായി. ഇപ്പോള്‍ 2.35 ശതമാനമായി രാജ്യത്തെ മരണനിരക്ക് കുറഞ്ഞു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊറോണ മരണനിരക്ക് ഇന്ത്യയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,223 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം ഇന്ന് 8,49,431 ആയി.