കൊല്ലം: ജനങ്ങള്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച്‌ ഒപ്പം നിന്നാല്‍ കോവിഡിനെ നിസാരമായി വരുതിയിലാക്കാമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കലക്‌ട്രേറ്റില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം കൂടുതല്‍ വ്യാപനത്തിലേക്ക് പോകാതിരിക്കാന്‍ കരുതല്‍ വേണം. അശ്രദ്ധയും രോഗം നിസാരമായി കാണുന്നത് രോഗവ്യാപനത്തിന് കാരണമാകും. ഒരാഴ്ച്ച കൂടി രോഗവ്യാപനത്തിന്റെ നിരക്ക് ഉയരാമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനകീയ പിന്തുണയുണ്ടെങ്കില്‍ രോഗത്തെ പിടിച്ചുകെട്ടാമെന്നാണ് പ്രതീക്ഷ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കി വരികയാണ്. കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ചികിത്സാ കേന്ദ്രങ്ങളില്‍ നിയമിക്കാന്‍ നടപടിയായി. ആയുഷ്-ഹോമിയോ വിഭാഗങ്ങളില്‍ നിന്ന് മാത്രമായി 370 ഡോക്ടര്‍മാരെ നിയമിക്കും. ജീവനക്കാര്‍ക്ക് 10 ദിവസത്തെ പരിശീലനം നല്‍കിയാണ് നിയമിക്കുക.

രോഗവ്യാപനം തടയുന്നതിന് മാതൃകാപരമായ സമീപനമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചത്. 10 വീടുകള്‍ വീതം ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ തീരദേശത്തും രോഗവ്യാപന സാധ്യതയുള്ള മറ്റ് ഇടങ്ങളിലും രൂപീകരിച്ച്‌ കഴിഞ്ഞു. ഇതുകൂടാതെ 10 വീതം വ്യാപരികളെയും ചരക്ക് ഇറക്ക് തൊഴിലാളികളെയും പ്രത്യേകം ക്ലസ്റ്ററുകളാക്കിയിട്ടുണ്ട്. ചരക്കുമായി വരുന്ന വാഹനങ്ങള്‍ അണുനശീകരണം നടത്താനും നടപടിയായിട്ടുണ്ട്. ചിന്നക്കട പുള്ളിക്കട കോളനി കേന്ദ്രീകരിച്ച്‌ ജനമൈത്രി പൊലീസ്, എന്‍ എസ് എസ് വോളന്റിയേഴ്‌സ്, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ക്ലസ്റ്റര്‍ രൂപീകരിക്കും. ഇത്തരം ക്ലസ്റ്ററുകള്‍ വഴിയുള്ള പ്രവര്‍ത്തനം രോഗവ്യാപനം ശക്തമായി പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
തമിഴ്‌നാട് വഴി വാഹനത്തില്‍ മത്സ്യമുള്‍പ്പടെ സാധനങ്ങള്‍ കൊണ്ടുവന്നതും ശാസ്താംകോട്ട, ചടയമംഗലം പ്രദേശങ്ങളിലെ മത്സ്യവില്പനക്കാര്‍ വഴി രോഗം പകര്‍ന്നതും ജില്ലയില്‍ രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയായി. എന്നാല്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികള്‍ രോഗവ്യാപനം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറും പങ്കെടുത്തു.