– പി പി ചെറിയാൻ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാർഥി  ജോ ബൈഡന്‍. രാജ്യത്തെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ട്രംപ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘രാജ്യം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊവിഡ് വൈറസിനെ ട്രംപ് ‘ചൈന വൈറസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആളുകളുടെ നിറവും രാജ്യവും കണക്കിലെടുത്താണ് അദ്ദേഹം പെരുമാറുന്നത്. ഇത് അസഹനീയമാണ്’- ബൈഡന്‍ പറഞ്ഞു.
അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു പ്രസിഡന്റും ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. ജനങ്ങളെ ഇത്തരത്തില്‍ പല ചേരികളായി തിരിക്കുന്നത് രാജ്യത്തെ തന്നെ ഭിന്നിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെര്‍വീസ് എംപ്ലോയീസ് ഇന്റര്‍നാഷണല്‍ യൂണിയന്റെ വെര്‍ച്വല്‍ മീറ്റിംഗിലാണ് ട്രംപിനെതിരെയുള്ള ബൈഡന്റെ വിമര്‍ശനം. കൊവിഡ് വൈറസിന്റെ പേരില്‍ ഏഷ്യന്‍ രാജ്യങ്ങളെ ട്രംപ് നിരന്തരം വേട്ടയാടുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തക പറഞ്ഞതിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നേരത്തെയും ട്രംപിന്റെ വംശീയ നിലപാടുകള്‍ക്കെതിരെ ബൈഡന്‍ രംഗത്തെത്തിയിട്ടുണ്ട്. 2017 ലെ തെരഞ്ഞടുപ്പ് സമയത്തും ട്രംപിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ വംശീയാധിക്ഷേപം ഉണ്ടായിട്ടുണ്ട്. നാല് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് സ്ത്രീകളോട് നിറത്തിന്റെ പേരില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോയ്ക്കൂടെ എന്ന് ട്രംപ് ചോദിച്ചിരുന്നു. ട്രംപിന്റെ ഉള്ളിലെ വംശീയ വിദ്വേഷത്തിന് ഇതിലും വലിയ തെളിവ് വേണോ എന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.