ന്യൂയോര്‍ക്ക്: പേഗന്‍സ് മോട്ടോര്‍ സൈക്കിള്‍ ബ്രോണ്‍സ് ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ്‌ക്കൊ റൊസാഡൊയെ (51) വെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ഹെല്‍സ് ഏജന്‍സ് ഗ്രൂപ്പില്‍പ്പെട്ട മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ജൂലൈ 22 ബുധനാഴ്ച അധികൃതര്‍ വെളിപ്പെടുത്തി. ഫ്രാങ്ക് റ്റാറ്റുലി (58) ആന്റണി ഡെസ്റ്റിഫെനൊ (27) സയ്‌നന്‍ തോങ്ങ് (29) എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.

മേയ് 2നു ബ്രോണ്‍സിലുള്ള ബില്‍ഡിംഗിനു സമീപം ജോലി ചെയ്തിരുന്ന ഫ്രാന്‍സിസ്‌ക്കോയെ രണ്ടു പേര്‍ ചേര്‍ന്ന് സൈലന്‍സര്‍ ഘടിപ്പിച്ചിട്ടുള്ള റൈഫിള്‍ ഉപയോഗിച്ചു വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിനുശേഷം പ്രതികള്‍ ജീപ്പില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

നിരവധി കുറ്റവാളികള്‍ ഉള്‍പ്പെടുന്ന 1300 പേര്‍ അംഗങ്ങളായ മോട്ടോര്‍ സൈക്കിള്‍ ചാപ്റ്റര്‍ ലീഡറെ എതിര്‍ ഗ്രൂപ്പായ ഹെല്‍സ് ഏജന്‍സില്‍ പെട്ടവരാണ് കൊലപ്പെടുത്തിയതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ പുതിയ ഗ്രൂപ്പ് അടുത്തിടെയാണ് ബ്രോണ്‍സില്‍ ആസ്ഥാനം രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്.ശരീരമാസകലം കനത്ത ടാറ്റുവുള്ള ഫ്രാന്‍സിസ്‌ക്കൊയുടെ ഗ്രൂപ്പില്‍പെട്ട ചിലര്‍ ഹെല്‍സ് ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് നേരെ ജനുവരിയില്‍ നിറയൊഴിച്ചിരുന്നു.

ഫെഡറല്‍ അധികൃതര്‍ക്ക് എന്നും തലവേദന സൃഷ്ടിക്കുന്നതാണ്. മോട്ടോര്‍ സൈക്കിള്‍ ഗാങ്ങുകള്‍ തമ്മിലുള്ള കിടമത്സരം. മുന്‍ കോപിയായിരുന്നുവെങ്കിലും സ്വര്‍ണഹൃദയമുള്ളവനായിരുന്നു ഫ്രാന്‍സിസ്‌ക്കൊ എന്നു ഭാര്യ റൊസാഡോ പ്രതികരിച്ചു. ഭര്‍ത്താവിന്റെ കൊലയാളികളെ പിടികൂടാന്‍ കഴിഞ്ഞതില്‍ തൃപ്തിയുണ്ടെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രണ്ടു പെണ്‍മക്കളും ഒരു മകനും ഉള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം.