ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യവും റഷ്യന്‍ സൈന്യവും തങ്ങളുടെ സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ വെച്ച്‌ നടക്കുന്ന ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് സൂചനകള്‍. കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരങ്ങള്‍. വാര്‍ഷിക ഉച്ചകോടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുതിന്‍ ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതുവഴി ഇരുരാജ്യങ്ങളുടെയും വ്യോമ- നാവിക സേനകള്‍ക്ക് പരസ്പരം സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.അറ്റക്കുറ്റപ്പണികള്‍, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയവയ്ക്കും മറ്റ് സേനവനങ്ങള്‍ക്കുമായി പരസ്പരം സേനാ താവളങ്ങള്‍ ഉപയോഗിക്കാന്‍ ഇതുവഴി ഇരുരാജ്യങ്ങളുടെയും സൈന്യത്തിന് സാധിക്കും. ഇതോടൊപ്പം ഇന്ത്യ- റഷ്യ സംയുക്ത സൈനിക പരിശീലനവും ശക്തിപ്പെടുത്തുമെന്ന് ഇക്കണോമിക് ടൈംസ് വാര്‍ത്തയില്‍ പറയുന്നു.

ഉത്തര ധ്രുവ മേഖലകളില്‍ ഇന്ത്യയ്ക്ക് സാമ്ബത്തിക താത്പര്യങ്ങളുണ്ട്. ഇവിടെയുള്ള ഊര്‍ജ നിക്ഷേപങ്ങള്‍ ഉപയോഗിക്കുന്നതിന് ഇന്ത്യയെ സഹായിക്കാമെന്ന് റഷ്യ വാഗ്ദാനവും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍ട്ടിക്കിനോട് സമീപത്തുള്ള റഷ്യയുടെ സൈനിക താവളങ്ങള്‍ കരാര്‍ അനുസരിച്ച്‌ ഇന്ത്യ ഉപയോഗിക്കാന്‍ ശ്രമിച്ചേക്കും.

നേരെ മറിച്ച്‌ മുംബൈ- വിശാഖപട്ടണം തുറമുഖങ്ങളാകും റഷ്യന്‍ കപ്പലുകള്‍ക്കായി തുറന്നുകൊടുക്കുക.നിലവില്‍ അമേരിക്ക, ഫ്രാന്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ സമാനമായ ലോജിസ്റ്റിക് കരാര്‍ ഒപ്പിട്ടിരുന്നു. റഷ്യയ്ക്ക് പുറമേ ജപ്പാനുമായും സമാനമായ കരാറിലേര്‍പ്പെടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.