കാളികാവ്: വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ തട്ടാന്‍പടിയിലെ പാലേട്ടില്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ ഇര്‍ഷാദലി(26)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്ത് നിര്‍മിച്ച പുതിയ വീടിന്റെ ഒന്നാം നിലയിലാണ് ഇര്‍ഷാദലി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നത്. ഭക്ഷണ സമയങ്ങളില്‍ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാറാണ് പതിവ്. ഉച്ചഭക്ഷണ സമയത്ത് ബന്ധപ്പെടാതായപ്പോള്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇര്‍ഷാദലിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.
സംഭവത്തില്‍ അസ്വഭാവിക മരണത്തത്തിന് കാളികാവ് പൊലിസ് കേസെടുത്തിട്ടുണ്ട്.
ജൂലൈ നാലിനാണ് ഇര്‍ഷാദലി ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. ദുബൈയില്‍ നിന്ന് കൊവിഡ് ബാധിച്ച ഇര്‍ഷാദലി രോഗം ഭേദപ്പെട്ട ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ചൊവ്വാഴ്ച രാത്രി 11:30 വരെ ഫോണിലും വീടിന്റെ മുകളില്‍ നിന്നുമായി ഇര്‍ഷാദലി കൂട്ടുകാരുമായി സംസാരിച്ചിരുന്നു. രാവിലെ നല്‍കിയപ്രഭാത ഭക്ഷണമടക്കം കഴിക്കാതിരുന്ന സാഹചര്യത്തിലാണ് വീട്ടുകാര്‍ അന്വേഷണം നടത്തിയത്. മുറിക്കകത്ത് ദേഹത്തിന് നിറം മാറ്റം സംഭവിച്ച നിലയിലാണ് കണ്ടത്. മൂക്കിലൂടെ രക്തം ഒഴികിയ നിലയിലാണ്.
പി.പി.ഇ കിറ്റ് ധരിച്ചാണ് പൊലിസ് അകത്തേക്ക് പ്രവേശിച്ച്‌ പരിശോധന നടത്തിയത്. കൊവിഡ് ബാധയണെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം പരിശോധന നടത്തിയിട്ടില്ല. മാതാവ്: ആമിന. സഹോദരി: അഫില