കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വഷളായിക്കൊണ്ടിരിക്കുന്ന അമേരിക്ക- ചൈന ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തി യുഎസിന്റെ അപ്രതീക്ഷിത നീക്കം. ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് 72 മണിക്കൂറിനുള്ളില്‍ പൂട്ടണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കന്‍ നീക്കത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മഖപത്രം ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഹൂ സിന്‍ജിന്‍ ഭ്രാന്തമായ തീരുമാനം എന്നാണ് വിശേിപ്പിച്ചിരിക്കുന്നത്.

അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ബീജിങ് ആവശ്യമായ നിയമപരമായ ഉറച്ച പ്രതികരണങ്ങള്‍ നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കോണ്‍സുലേറ്റ് ഓഫീസില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ രേഖകള്‍ കത്തിച്ചതായി കഴിഞ്ഞദിവസം ഹൂസ്റ്റണ്‍ പൊലീസിന് വിവരം ലഭിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയെങ്കിലും കെട്ടിടത്തിന് ഉള്ളില്‍ പ്രവേശിക്കാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍, യുഎസ് സുരക്ഷാ സേന തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും അപമാനിക്കുകയും അവരുടെ പക്കലുണ്ടായിരുന്ന ഇലക്‌ട്രോണിക് ഡിവൈസുകള്‍ പിടിച്ചെടുക്കുയും അനധികൃതമായി തടവില്‍ വയ്ക്കുകയും ചെയ്തുവെന്ന് ചൈന ആരോപിച്ചു.