മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി പൂര്‍ണിമ ഭാഗ്യരാജ്. മോഹന്‍ലാല്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ശങ്കറിന്റെ ജോഡിയായിട്ടാണ് നടി അഭിനയിച്ചിരുന്നത്. ഫാസില്‍ സംവിധാനം ചെയ്ത സിനിമ ഇന്നും മോഹന്‍ലാലിന്റെ ആദ്യ ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് ശേഷം നിരവധി മലയാള സിനിമകളില്‍ പൂര്‍ണിമ ഭാഗ്യരാജ് അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തിളങ്ങിയിട്ടുളള താരമായിരുന്നു നടി.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സമയത്തെ വേദനിപ്പിച്ച ഒരനുഭവം കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പൂര്‍ണിമ ഭാഗ്യരാജ് തുറന്നുപറഞ്ഞിരുന്നു. ‘അന്ന് ഒരു പുതുമുഖ താരത്തെ പോലെയായിരുന്നു ഞാന്‍. ബോംബൈയില്‍ നിന്നും ഷൂട്ടിംഗിനായി എത്തി മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ എന്റെ ജന്മദിനം വന്നു. ആ കാലത്ത് ആശയവിനിമയത്തിന് മൊബൈല്‍ ഒന്നുമില്ലായിരുന്നു. എസ്റ്റിഡിയൊക്കെയാണ് ഉണ്ടായിരുന്നത്.

അന്ന് ബോംബൈയിലുളള എന്റെ കുടുംബത്തിലുളളവരെല്ലാം ജന്മദിനാശംസകള്‍ അറിയിച്ചിരുന്നു. അതുകൊണ്ട് ഷൂട്ടിംഗിന് പോകാന്‍ കുറച്ച്‌ ലേറ്റായി. ഒരു അരമണിക്കൂര്‍ നേരം വൈകിയാണ് എത്തിയിരുന്നത്. ഏഴ് മണിക്ക് പോകേണ്ടിടത്ത് ഏഴരയ്ക്കാണ് പോയത്. ഒരു അരമണിക്കൂര്‍ വൈകിയതിന് ഫാസില്‍ എന്നെ കളിയാക്കികൊണ്ട് വലിയ ഹേമാമാലിനിയാണെന്നാ വിചാരം എന്ന് പറഞ്ഞു. അത് എല്ലാവരുടെയുംമുന്നില്‍ വെച്ച്‌ പറഞ്ഞപ്പോള്‍ പെട്ടെന്ന് എനിക്ക് സങ്കടം വന്നു. കരച്ചില്‍ വരാന്‍ തുടങ്ങി.

എന്റെ ജന്മദിനമായിരുന്നു, അദ്ദേഹം എനിക്ക്‌ ആശംസകള്‍ പോലും അറിയിച്ചിരുന്നില്ല. കൂടാതെ എന്നെ ഹേമാ മാലിനിയെ പോലെയാണെന്ന് പറഞ്ഞ് കളിയാക്കി. എന്നാല്‍ പിന്നീട് എന്റെ ജന്മദിനം ആണെന്ന് അറിഞ്ഞതോടെ അദ്ദേഹം വന്ന് സോറി പറഞ്ഞു. എന്നാല്‍ ആദ്യം കളിയാക്കിയതുകൊണ്ട് അന്ന് ഹേമമാലിനിയെ പോലെയാവണമെന്ന ഒരു വാശി എന്റെ മനസില്‍ വന്നിരുന്നു. അഭിമുഖത്തില്‍ പൂര്‍ണിമ ഭാഗ്യരാജ് വെളിപ്പെടുത്തി.

അതേസമയം !980ലായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പുറത്തിറങ്ങിയത്. ഫാസില്‍ തന്നെ തിരക്കഥ എഴുതിയ ചിത്രത്തില്‍ ശങ്കര്‍, മോഹന്‍ലാല്‍, പൂര്‍ണിമ തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.