കാസര്‍ഗോഡ്; കോവിഡ് രോഗവ്യാപനം ജില്ലയില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളില്‍ രോഗപ്പകര്‍ച്ച സാധ്യത ഒഴിവാക്കുന്നതിന് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി. രാംദാസ് അറിയിച്ചു. പൊതുജനങ്ങള്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. രോഗികളുടെ കൂടെ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ആശുപത്രികള്‍ സന്ദര്‍ശിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കിടത്തിച്ചികിത്സ ആവശ്യമുള്ളവരുടെ കൂട്ടിരിപ്പിനു ഒരാള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. കുട്ടികള്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍,ഗര്‍ഭിണികള്‍ എന്നിവര്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം നടത്താന്‍ പാടില്ല. ചുമ ,പനി ,ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളുള്ളവര്‍ക്ക് ആശുപത്രിയില്‍ പ്രത്യേക ഒ. പി പരിശോധന സൗകര്യവും പ്രത്യേക കാത്തിരിപ്പ് സൗകര്യവും ഒരുക്കണം. ആശുപത്രിയില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം

കിടത്തി ചികിത്സാ സൗകര്യമുള്ള മുറികളില്‍ വെന്റിലേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കണം.ആശുപത്രി ജീവനക്കാര്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ആശുപത്രികളില്‍ കൈകഴുകാനുള്ള സൗകര്യം സാനിറ്റൈസറിന്റെ ലഭ്യത, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം എന്നിവ ഉറപ്പുവരുത്തണം.