തിരുവനന്തപുരം : കണ്ടക്‌ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു. ഇവിടെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്ന് അടയ്‌ക്കുന്ന രണ്ടാമത്തെ ഡിപ്പോയാണ് ആറ്റിങ്ങല്‍. നേരത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടതിനാല്‍ വെഞ്ഞാറമൂട് ഡിപ്പോ അടച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സിയ്ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടുന്ന തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാനപ്പെട്ട ഡിപ്പോകള്‍ കൂടി അടച്ചത് വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. തുറന്നിരിക്കുന്ന പല ഡിപ്പോകളിലും ആശങ്കയോടെയാണ് ജീവനക്കാര്‍ ഡ്യൂട്ടിയ്ക്ക് എത്തുന്നത്. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചെങ്കില്‍ കൂടിയും കാര്യമായി ആരും ബസിനെ ആശ്രയിക്കാത്തതിനാല്‍ മിക്ക ബസുകളും സംസ്ഥാനത്ത് കാലിയായാണ് സര്‍വ്വീസ് നടത്തുന്നത്.

സംസ്ഥാനത്ത് അയ്യായിരത്തോളം ബസുകളുള്ള കെ.എസ്.ആര്‍.ടി.സിയുടെ രണ്ടായിരത്തി അഞ്ഞൂറോളം ബസുകള്‍ മാത്രമാണ് നിലവില്‍ സര്‍വ്വീസുകള്‍ക്കായി ഷെഡ്യൂള്‍ ചെയ്യുന്നത്. അതില്‍ തന്നെ രണ്ടായിരം തികച്ച്‌ ബസുകള്‍ പോലും ദിവസവും ഓടാറില്ലെന്നതാണ് വസ്‌തുത. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയും കിഴക്കേകോട്ട ഡിപ്പോയും അടച്ചത് കെ.എസ്.ആര്‍.ടി.സിയ്ക്ക് കനത്ത സാമ്ബത്തിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡ് സമ്ബര്‍ക്ക വ്യാപനം കാരണം ഇതുവരെ സംസ്ഥാനത്തെ ഇരുപത്തിനാല് ഡിപ്പോകളാണ് അടച്ചത്.