- ഡോ. ജോര്‍ജ് എം. കാക്കനാട്ട്
ഹ്യൂസ്റ്റണ്‍: അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 39 ലക്ഷത്തിലേക്കെത്തുന്നു. ദുരിതമയമായി ജനജീവിതം അസ്വസ്ഥമായി മുന്നേറിക്കൊണ്ടിരിക്കവേ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജില്‍ 3 ട്രില്യണ്‍ ഡോളര്‍ സഹായം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഈയാഴ്ച പുതിയ പാക്കേജ് പ്രഖ്യാപിക്കാനിരിക്കെ, സെനറ്റിന് ഒരു ട്രില്യണ്‍ ഡോളര്‍ പരിധിയില്‍ എന്തെങ്കിലും പ്രഖ്യാപനം മതിയെന്ന പക്ഷത്തിലാണ്. വൈറ്റ് ഹൗസ് ഇപ്പോള്‍ പാക്കേജിന്റെ വിപുലമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വ്യക്തികള്‍ക്കുള്ള അധിക പേയ്‌മെന്റുകള്‍, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള പണം, വിപുലീകൃത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്, വീണ്ടും തുറക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമുള്ള ബാധ്യത സംരക്ഷണം എന്നിവയാണ് പട്ടികയിലെ പ്രധാന ഘടകങ്ങള്‍. ഇക്കാര്യത്തില്‍ തീവ്രമായ ലോബിയിംഗ് ആരംഭിച്ചതായി എതിരാളികള്‍ ആരോപിക്കുന്നു. വിവിധ വ്യവസായങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും നല്‍കുന്ന ഈ സഹായം നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തേതായി മാറാന്‍ സാധ്യതയുണ്ട്.
എന്തായാലും പാക്കേജിനെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ ഏതൊക്കെ അന്തിമഘട്ടത്തിലെത്തുമെന്നു കണ്ടറിയണം. എന്നാല്‍ രാജ്യത്തുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യത്തെ മറികടക്കാന്‍ ഉത്തേജക ബില്ലില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നുള്ള സമ്മര്‍ദ്ദത്തിലാണ് കോണ്‍ഗ്രസും ഭരണകൂടവും. തൊഴിലില്ലായ്മ അതിരൂക്ഷമായിരിക്കുകയാണ്. പല സംസ്ഥാനങ്ങളും തുറന്ന ബിസിനസ്സുകള്‍ അടക്കുവാന്‍ പരോക്ഷമായി ആവശ്യപ്പെടുന്നു. ടൂറിസം, റെസ്റ്ററന്റുകള്‍, വിനോദ പാക്കേജുകളെല്ലാം നിശ്ചലമായിരിക്കുകയാണ്. കോടിക്കണക്കിനു ഡോളിന്റെ നഷ്ടമാണ് മിക്ക വ്യവസായികള്‍ക്കും പറയാനുള്ളത്. ഇവരെയൊക്കെ ഫെഡറല്‍ സംവിധാനം സഹായിക്കുമോയെന്നു കണ്ടറിയണം.
ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള ഹൗസ് മെയ് മാസത്തില്‍ പാസാക്കിയ 3 ട്രില്യണ്‍ ഡോളര്‍ ഉത്തേജക പാക്കേജ് സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സഹായമാവുകയും നികുതിദായകര്‍ക്ക് മറ്റൊരു റൗണ്ട് 1,200 ഡോളര്‍ നല്‍കുകയും ചെയ്യും. എന്നാല്‍ വിവിധ താല്‍പ്പര്യ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്ന നിരവധി പ്രത്യേക വ്യവസ്ഥകള്‍ ഇതിലില്ല. ഇപ്പോള്‍ സെനറ്റും വൈറ്റ് ഹൗസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇത്തരമൊരു സഹായധനത്തിനാണ്. ഒരു ട്രില്യണ്‍ ഡോളറാകാന്‍ സാധ്യതയുള്ള ഒരു പാക്കേജ് വരും ദിവസങ്ങളില്‍ അനാച്ഛാദനം ചെയ്യുമെന്ന് റിപ്പബ്ലിക്കന്മാര്‍ പ്രതീക്ഷിക്കുന്നു. അതില്‍ ബിസിനസുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്കുള്ള ബാധ്യത പരിരക്ഷകളുടെ ഒരു പരമ്പര ഉള്‍പ്പെട്ടേക്കാം. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നതിനെച്ചൊല്ലിയും തര്‍ക്കമുണ്ട്. ഇത് ആഴ്ചയില്‍ 600 ഡോളര്‍ അധികം നല്‍കാമെന്ന വ്യവസ്ഥയാണ് ഇപ്പോഴുള്ളത്. പക്ഷേ തര്‍ക്കം മുറുകിയാല്‍ ഇത് അപ്പാടെ ഒഴിവാക്കിയേക്കാനാണ് സാധ്യത. എന്നാല്‍ ചില റിപ്പബ്ലിക്കന്‍മാര്‍ ഈ ആനുകൂല്യം മൊത്തത്തില്‍ ഇല്ലാതാക്കുന്നതിനുപകരം തുക കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്നു.
അതിനിടയ്ക്ക്, വൈറസ് ആക്രമണത്തെ തുടര്‍ന്നു തകര്‍ന്നടിഞ്ഞ ന്യൂയോര്‍ക്ക് സിറ്റിയില്‍ ചില കാതലായ മാറ്റങ്ങള്‍ക്കു തുടക്കമിടുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ന്യൂയോര്‍ക്ക് സിറ്റി തിങ്കളാഴ്ച കോവിഡിന്റെ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. മൃഗശാലകള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍ എന്നിവ പോലുള്ള ചില കലാവിനോദ വേദികള്‍ പരിമിതമായ ശേഷിയില്‍ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തുറക്കാന്‍ ഇവിടെ അനുവദിക്കുന്നു. എന്നാല്‍ ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. ജിമ്മുകള്‍, മാളുകള്‍, സിനിമാ തിയേറ്ററുകള്‍, മ്യൂസിയങ്ങള്‍ എന്നിവ അടച്ചുതന്നെയിടും. ഇന്‍ഡോര്‍ ഡൈനിംഗ് ഇപ്പോഴും അനുവദിക്കില്ലെന്നു മേയര്‍ ബില്‍ ഡി ബ്ലാസിയോ വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് 50 ആളുകളുടെ ഗ്രൂപ്പുകളെയും ഇന്‍ഡോര്‍ മത സമ്മേളനങ്ങളെയും പരമാവധി ശേഷിയുടെ മൂന്നിലൊന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. പ്രേക്ഷകരില്ലാതെ ഔട്ട്‌ഡോര്‍ ഫിലിം പ്രൊഡക്ഷനും പ്രൊഫഷണല്‍ സ്‌പോര്‍ട്‌സും പുനരാരംഭിക്കുമ്പോഴുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കും.
ന്യൂയോര്‍ക്ക് സിറ്റിയില്‍, ബാറുകളും റെസ്‌റ്റോറന്റുകളും ഒരു പ്രത്യേക നിയമത്തിനു വിധേയമാകുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ പറഞ്ഞു. സാമൂഹികവിദൂര നിയമങ്ങളുടെ ലംഘനങ്ങളെ അവര്‍ അവഗണിക്കുകയോ അല്ലെങ്കില്‍ ഉപഭോക്താക്കളെ മദ്യപിക്കാന്‍ അനുവദിക്കുകയോ ചെയ്താല്‍ ലൈസന്‍സ് നഷ്ടപ്പെടാം. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ വന്നാല്‍ വീണ്ടും നഗരത്തിലെ സാമ്പത്തിക ഉത്തേജനം ദുര്‍ബലമാകുമെന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍, ന്യൂയോര്‍ക്കിനെ സംബന്ധിച്ചിടത്തോളം നാലാഘട്ടത്തെ അതിജീവിക്കുകയെന്നതാണ് പ്രധാനം.
അതേസമയം, 3,899,358 പേര്‍ക്ക് ഇതുവരെ രോഗബാധയേറ്റു കഴിഞ്ഞു. ഇതില്‍ മരിച്ചവരുടെ എണ്ണം 143,310 കവിഞ്ഞു. ഫ്‌ളോറിഡ, ടെക്‌സസ്, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ ദുരിതം വര്‍ദ്ധിച്ചിരിക്കുകയാണ്. രോഗബാധയേറെയുള്ള കൗണ്ടികളില്‍ സ്‌റ്റേ അറ്റം ഹോം ഉത്തരവ് പ്രാദേശികമായി നല്‍കിയിട്ടുണ്ട്. ഫ്‌ളോറിഡയില്‍ ഒര്‍ലാന്‍ഡോ, മിയാമി അടക്കമുള്ള സ്ഥലങ്ങളില്‍ രോഗബാധിതരെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു കഴിഞ്ഞു. പലേടത്തും ടെസ്റ്റിങ് സെന്ററുകളുടെ അഭാവവും നിഴലിക്കുന്നുണ്ട്. 350,039 രോഗികള്‍ ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം ഇവിടെ 81,232 പേര്‍ക്ക് രോഗബാധയുണ്ടായി. ടെക്‌സസിലും സ്ഥിതി വ്യത്യസ്തമാല്ല. ഇവിടെ കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ 72,478 പേര്‍ക്ക് രോഗമുണ്ടായി. ഇത്തരത്തില്‍ ടെക്‌സസില്‍ പ്രതിഷേധം അലയടിക്കുന്നുണ്ട്. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ കൗണ്ടികളില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും ഒഴിവുകളില്ല. ഇവിടെ മരണനിരക്കും ഉയരുന്നുണ്ട്. 338,036 പേര്‍ക്ക് ടെക്‌സസില്‍ രോഗമുണ്ട്. ടെന്നസി, സൗത്ത് കരോലിന, അരിസോണ, അലബാമ, നെവാദ, ലൂസിയാന സംസ്ഥാനങ്ങളിലും രോഗവ്യാപനം കുതിച്ചുയരുകയാണ്.