ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണത്തേക്കാള്‍ മൂന്ന് ലക്ഷത്തിലധികം. ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിലൂടെ രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുന്നാതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,672 പേരാണ് രാജ്യത്ത്കൊവിഡ് രോഗമുക്തരായത്. രോഗമുക്തി നേടിയവരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ വര്‍ധിച്ച്‌ 3,04,043 ആയി.

6,77,422 പേരാണ് രാജ്യത്തിതുവരെ രോഗമുക്തരായത്. 62.86 ശതമാനമാണ് രോഗമുക്തി നിരക്ക്.ചികിത്സയില്‍ കഴിയുന്ന 3,73,379 പേരും വീടുകളിലെ ഐസൊലേഷനിലും ആശുപത്രികളിലും ഫലപ്രദമായ നിരീക്ഷണത്തിലാണ്.

രാജ്യത്തെ പരിശോധനാസംവിധാനങ്ങളുടെ ശേഷി ഗണ്യമായി വര്‍ധിച്ചു. ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്ന പരിശോധനനയം, രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്കെല്ലാം പരിശോധന നടത്താന്‍ അനുമതി നല്‍കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,58,127 സാമ്ബിളുകള്‍ പരിശോധിച്ചു. ആകെ 1,37,91,869 സാമ്ബിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ദശലക്ഷത്തില്‍ പരിശോധനകളുടെ എണ്ണം 9994.1 ആയി.

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1262 ആയി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 889 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 373 ഉം ആണ്.