നേപ്പാള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇന്ത്യാക്കാര്‍ക്ക് നേരെ വീണ്ടും വെടിവയ്പ്പ്. അതിര്‍ത്തി ഗ്രാമമായ കൃഷ്‌ണഗഞ്ചിലാണ് സംഭവം നടന്നത്. പ്രദേശവാസികളായ മൂന്ന് പേര്‍ക്ക് നേരെ നേപ്പാള്‍ പൊലീസ് വെടിയുതിര്‍ത്തുവെന്നാണ് വിവരം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൃഷ്‌ണഗഞ്ച് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

സീതാമര്‍ഹി ജില്ലയോട് ചേര്‍ന്ന് അതിര്‍ത്തി പ്രദേശത്ത് നേപ്പാള്‍ പൊലീസ് ഉതിര്‍ത്ത വെടിയേറ്റ് ജൂണ്‍ 12 ന് രണ്ട് പേര്‍ മരിച്ചിരുന്നു. ബിഹാറിലെ പിപ്ര പര്‍സന്‍ പഞ്ചായത്തിലെ ലാല്‍ബണ്ടി – ജാനകി നഗര്‍ അതിര്‍ത്തിയിലാണ് ഈ സംഭവം നടന്നത്. പാടത്ത് പണിയെടുക്കുകയായിരുന്നവര്‍ക്ക് നേരെയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായത്. കര്‍ഷകനായ ഒരാളെ നേപ്പാള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

നേപ്പാളും ഇന്ത്യയും 1850 കിലോമീറ്റര്‍ ദൂരം തുറന്ന അതിര്‍ത്തി പങ്കിടുന്നുണ്ട്. എല്ലാദിവസവും നൂറ് കണക്കിനാളുകള്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും ഉപജീവനത്തിനും ബന്ധുസന്ദര്‍ശനത്തിനുമായി നൂറ് കണക്കിനാളുകളാണ് സഞ്ചരിക്കുന്നത്.