തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യും. ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നറിയിച്ച്‌ എന്‍ഐഎ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ശിവശങ്കറിന് കള്ളക്കടത്തിനെപ്പറ്റി അറിവുണ്ടായിരുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ശിവങ്കറിന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ശിവശങ്കറിന് എതിരായി സാങ്കേതിക, സാഹചര്യ തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ പ്രതികളും ശിവശങ്കറും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത് കൂടാതെ പ്രതികള്‍ ഉണ്ടായിരുന്നിടത്തെല്ലാം ശിവശങ്കറിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ വീട് റെയ്ഡ് ചെയ്ത കസ്റ്റംസ് സംഘം ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്. നയതന്ത്ര ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലുള്ളതായാണ് വിവരം. പ്രതികളുമായി നേരിട്ട് ബന്ധമുള്ളവരെയാണ് എന്‍ഐഎ നിരീക്ഷിക്കുന്നത്.

ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പലരും സ്വര്‍ണക്കടത്ത് പ്രതികളുടെ ആതിഥ്യം സ്വീകരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍, വിദേശ യാത്രാ രേഖകള്‍ എന്നിവയും എന്‍ഐഎ പരിശോധിക്കും. തിരുവനന്തപുരത്തെ പരിശോധനയില്‍ പല ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നു. അന്വേഷണം ശിവശങ്കറില്‍ മാത്രം ഒതുങ്ങില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.