തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിസന്ധിയുണ്ടെന്ന മട്ടില്‍ ചിലര്‍ നടത്തുന്ന അപവാദ പ്രചരണം ഗൂഢലക്ഷ്യത്തോടെയെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തും വിധം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിസന്ധി എന്ന വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയായി ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യത്തില്‍ മറ്റേത് ആരോഗ്യ പ്രവര്‍ത്തകരെയും പോലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ക്വാറന്റൈനില്‍ പോകേണ്ടി വരും. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വാര്‍ഡിലെ രണ്ട് രോഗികളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ചികിത്സാ കാലയളവില്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരുടെ ഫലം പോസിറ്റീവായത്. അതു കൊണ്ടു തന്നെ അത്രയും ദിവസം ഈ രോഗികളെ പരിചരിച്ച ഡോക്ടര്‍മാരും മറ്റും സ്വാഭാവികമായും ക്വാറന്റൈനില്‍ പോയിട്ടുണ്ട്.

എന്നാല്‍ രോഗികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തില്‍ പകരം സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആശുപത്രി പരിസരങ്ങളിലും ഹോട്ട് സ്പോട്ടുകളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച്‌ ആശുപത്രിയ്ക്കുള്ളിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കു വേണ്ടി പ്രത്യേകം ഒ പി സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. അവിടെ നടക്കുന്ന ആദ്യ പരിശോധന നെഗറ്റീവാണെങ്കിലും തുടര്‍ന്നുള്ള ഫലങ്ങള്‍ മാറി വരാറുണ്ട്. അതു കൊണ്ടു തന്നെ ഓരോ രോഗിയെയും കോവിഡ് രോഗിയ്ക്കു വേണ്ട കരുതലും അതേ സമയം അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്.

ആശുപത്രിയില്‍ രോഗവ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ഒപിയിലെ തിരക്ക് കുറയ്ക്കാനും അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി വയ്ക്കാനും സന്ദര്‍ശകരെ പൂര്‍ണമായി ഒഴിവാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ലെന്ന യാഥാര്‍ത്ഥ്യം മറച്ചു വച്ചു കൊണ്ടാണ് വ്യാജ പ്രചരണങ്ങളുടെ കെട്ടഴിച്ചുവിടുന്നത്. കോവിഡ് രോഗവ്യാപനം അമര്‍ച്ച ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ നടത്തുന്ന അപവാദ പ്രചരണത്തിന് പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളത്.

രോഗികളുടെയും അതുപോലെ തന്നെ ജീവനക്കാരുടെയും സുരക്ഷയ്ക്കായും സ്വീകരിച്ച നടപടികള്‍ ഫലപ്രദമായി മുന്നോട്ടു പോകുമ്ബോള്‍ തന്നെ ജീവനക്കാരുടെ ചില പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജ പ്രചരണങ്ങളിലൂടെ ജനങ്ങളില്‍ ഭീതി വിതയ്ക്കാല്‍ തടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് സൂപ്രണ്ട് അറിയിച്ചു.