വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 14,414,074 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷം കടന്നു. 8,606,611 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിതെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 62,000ത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,833,192 ആയി. യു.എസില്‍ 142,870 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 1,775,219 പേര്‍ രോഗമുക്തി നേടി.

അതേ സമയം ഇറാനില്‍ രണ്ടരക്കോടി പേരെയെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി വെളിപ്പെടുത്തി. ഇറാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് പ്രസിഡന്റ് കണക്ക് പുറത്തുവിട്ടത്. അടുത്ത മാസങ്ങളോടെ മൂന്നരക്കോടി പേരെയെങ്കിലും ഇനി രോഗം ബാധിച്ചേക്കാമെന്നും റൂഹാനി വ്യക്തമാക്കി. രാജ്യത്ത് 2 ലക്ഷത്തി എഴുപതിനായിരം പേര്‍ക്കാണ് കൊവിഡ് ബാധിച്ചെന്നാണ് ഇറാന്‍ ഇതുവരെ പറഞ്ഞിരുന്നത്. രോഗബാധ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ മതപരമായ ചടങ്ങുകള്‍ക്കുള്‍പ്പെടെ ഇറാന്‍ വീണ്ടും വിലക്കേര്‍പ്പെടുത്തി.

സ്പെയിനിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ കണക്ക് പുറത്തുവിടുന്നത് ബ്രിട്ടന്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. പെരുപ്പിച്ച കണക്കുകളാണ് പുറത്തുവിടുന്നതെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ ഏജന്‍സിയായ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലന്‍റാണ് കണക്കുകള്‍ പുറത്തുവിട്ടിരുന്നത്.