കൊവിഡ് രോഗത്തിന്റെ അതിവ്യാപനം ഉണ്ടായാല്‍ നേരിടുന്നതിനായി എല്ലാ സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി ജില്ലാ കളക്ടര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അധിക കരുതല്‍ എന്ന നിലയിലാണ് കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്കായി കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ ആവശ്യപ്പെട്ടത്.

പഞ്ചായത്ത് തലത്തില്‍ സജ്ജമാക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകള്‍ തികയാതെ വന്നാല്‍ മാത്രമേ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയുള്ളൂ. നിലവില്‍ ജില്ലാ ഭരണകൂടം കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 10,000 കിടക്കകള്‍ തയാറാകും. പഞ്ചായത്തുകളില്‍ 100 കിടക്കകള്‍ വീതമുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 50 കിടക്കകള്‍ ഉള്ള സെന്ററുകളും സജ്ജമാക്കും.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സേവനത്തിനായി വിവിധ ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്നും ഇവിടെ സന്നദ്ധ സേവനത്തിനായി എത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.