ഡല്‍ഹി : രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തുന്നതിനു തടയിടാന്‍ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. മുന്‍കേന്ദ്രമന്ത്രി പി. ചിദംബരവുമായി സച്ചിന്‍ ഇന്നലെ വൈകിട്ട് ചര്‍ച്ച നടത്തി. സച്ചിനെ കേന്ദ്രനേതൃത്വത്തില്‍ എത്തിച്ചു പ്രശ്‌നപരിഹാരത്തിനുളള ശ്രമമാണു നടക്കുന്നത്.

സച്ചിനുമായി ഇന്നലെ വൈകിട്ട് സംസാരിച്ചുവെന്നു പി. ചിദംബരം പറഞ്ഞു. കേന്ദ്രനേതൃത്വം സച്ചിനെ പരസ്യമായി ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവും. ചര്‍ച്ചയ്ക്കുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും സച്ചിനോടു പറഞ്ഞതായി ചിദംബരം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ സച്ചിനുമായി ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ആദ്യമായാണു സച്ചിന്‍ ഒരു മുതിര്‍ന്ന നേതാവിനെ ഫോണില്‍ വിളിച്ച്‌ സംസാരിക്കുന്നത്.