കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. വൈപ്പിനില്‍ മരിച്ച സിസ്റ്റര്‍ ക്ലെയറിനാണ് രോഗം സ്ഥിരീകരിച്ചത് . എന്നാല്‍ , രോഗ ഉറവിടം വ്യക്തമല്ല. ഇത് സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബുധനാഴ്ചയാണ് സിസ്റ്റര്‍ ക്ലെയര്‍ മരിച്ചത്. വൈപ്പിന്‍ കുഴുപ്പിള്ളി എസ്.ഡി കോണ്‍വെന്റിലാണ് സിസ്റ്റര്‍ ക്ലെയര്‍ താമസിച്ചിരുന്നത്.

പനിയെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് സിസ്റ്റര്‍ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ സിസ്റ്റര്‍ ക്ലെയര്‍ മരിച്ചു. 73 വയസായിരുന്നു. അതേസമയം,കുഴുപ്പിള്ളി എസ്.ഡി മഠത്തിലെ കന്യാത്രീകള്‍ ഉള്‍പ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്.