ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായ യു.എ.ഇ. അറ്റാഷെ ഇന്ത്യയില്‍ തുടര്‍ന്നിരുന്നെങ്കിലും കേസെടുക്കാന്‍ കഴിയില്ലെന്നു വിദേശകാര്യവിദഗ്‌ധര്‍. നയതന്ത്രപരിരക്ഷയുള്ളതിനാല്‍ ചോദ്യംചെയ്യാന്‍പോലും സാധിക്കില്ല. കൊലപാതകം പോലുള്ള കടുത്ത കുറ്റം ചെയ്‌താല്‍പ്പോലും ആതിഥേയരാജ്യത്തെ നിയമപ്രകാരം നയതന്ത്രപ്രതിനിധികള്‍ക്കെതിരേ നടപടിയെടുക്കാനാവില്ല. അത്തരം സാഹചര്യങ്ങളില്‍ നയതന്ത്രപ്രതിനിധിയെ മാതൃരാജ്യത്തിനു തിരിച്ചുവിളിക്കാം.

നയതന്ത്രപ്രതിനിധികളെ തടഞ്ഞുവയ്‌ക്കാനോ വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ ആതിഥേയരാജ്യത്തിന്‌ അധികാരമില്ല. യു.എ.ഇ. അറ്റാഷെ കേരളത്തില്‍ തുടര്‍ന്നിരുന്നെങ്കിലും സ്വര്‍ണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്ന എന്‍.ഐ.എയ്‌ക്കോ കസ്‌റ്റംസിനോ ചോദ്യംചെയ്യാന്‍പോലും കിട്ടില്ലായിരുന്നു. കുറ്റകൃത്യം നടന്ന രാജ്യത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നയതന്ത്രപരിരക്ഷ നീക്കംചെയ്‌തശേഷം വിട്ടുകൊടുക്കാമെങ്കിലും അതിനുള്ള സാധ്യത വിദൂരമാണെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രച്ചട്ടങ്ങളുടെ ക്രോഡീകരണം 15-ാം നൂറ്റാണ്ടുമുതല്‍ 20-ാം നൂറ്റാണ്ടുവരെ പല ഘട്ടങ്ങളായാണു നടന്നത്‌. പ്രോട്ടോക്കോള്‍ നടപടിക്രമങ്ങള്‍ രൂപീകരിച്ചത്‌ 1815-ലെ വിയന്നാ കണ്‍വെന്‍ഷനിലാണ്‌. ഇതുപ്രകാരം രാഷ്‌ട്രങ്ങള്‍ക്ക്‌ ഔപചാരികതുല്യതയുണ്ട്‌. നയതന്ത്രബന്ധങ്ങള്‍, കോണ്‍സുലാര്‍ ബന്ധങ്ങള്‍, ഉടമ്ബടികള്‍ എന്നിവയ്‌ക്കു വ്യക്‌തത നല്‍കിയതുകൂടാതെ നയതന്ത്രപ്രവര്‍ത്തനരീതികളും ഉദ്യോഗസ്‌ഥര്‍ക്കു പരിരക്ഷ ഉറപ്പാക്കാനുള്ള ചട്ടങ്ങളും രൂപീകരിച്ചിരുന്നു. 1961, 63, 69 വര്‍ഷങ്ങളില്‍ രാജ്യാന്തരതലത്തില്‍ പ്രത്യേകനിയമങ്ങള്‍ രൂപീകരിച്ചിട്ടുമുണ്ട്‌.

നയതന്ത്രസ്‌ഥാപനങ്ങള്‍ക്കു യാതൊരു തടസവും കൂടാതെ പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങളുണ്ടാക്കേണ്ടത്‌ ആതിഥേയരാജ്യത്തിന്റെ ചുമതലയാണ്‌. നയതന്ത്രദൗത്യത്തിനിടെ അവരെ അറസ്‌റ്റ്‌ ചെയ്യാനോ തടങ്കലില്‍ വയ്‌ക്കാനോ പ്രോസിക്യൂട്ട്‌ ചെയ്യാനോ പാടില്ല. നയതന്ത്രസന്ദേശങ്ങളും പരിരക്ഷിക്കപ്പെടും. നയതന്ത്രരേഖകള്‍ എവിടെ കൊണ്ടുപോകാനും രാജ്യാതിര്‍ത്തി കടത്താനും പൂര്‍ണസ്വാതന്ത്ര്യമുണ്ട്‌. അതു തടസപ്പെടുത്താനോ പരിശോധിക്കാനോ പാടില്ലെന്ന്‌ 1963-ലെ നിയമത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്ത്‌ കേസില്‍ യു.എ.ഇ. അറ്റാഷെയുടെ പങ്ക്‌ തെളിഞ്ഞാല്‍പ്പോലും ഇന്ത്യയില്‍ നിയമനടപടി സാധ്യമാകണമെങ്കില്‍ യു.എ.ഇയുടെ പ്രത്യേകാനുമതി വേണ്ടിവരും. നിലവില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ യു.എ.ഇ. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌.ഈ അന്വേഷണത്തില്‍ അറ്റാഷെ കുറ്റം ചെയ്‌തതായി കണ്ടെത്തി, യു.എ.ഇ. നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടാലേ ഇന്ത്യയിലേക്കു മടക്കിയെത്തിക്കാനാകൂ.