ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പെെലറ്റും അദ്ദേഹത്തിന്റെ കൂടെയുളള 18 എം.എല്‍.എമാരും തങ്ങളെ അയോഗ്യരാക്കിയ സ്പീക്കര്‍ സി.പി ജോഷിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. നിയമസഭയില്‍ ഇല്ലാത്ത കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചതിന്റെ പേരില്‍ തങ്ങളെ അയോഗ്യരാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ പെെലറ്റ് ഹൈക്കോടതിയെ സമീപിച്ചത്.
അശോക് ഗെലോട്ടുമായുളള തര്‍ക്കതിന് പരിഹാരം കാണാനാണ് സച്ചിന്‍ പെെലറ്റ് ഹെെക്കോടതിയെ സമീപിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. സച്ചിന്‍ പെെലറ്റിനെയും മറ്റു പതിനെട്ട് എം.എല്‍.എമാരെയും അയോഗ്യരാക്കിയാല്‍ നിയമസഭ ദുര്‍ബലപെടുമെന്നാണ് അശോക് ഗെലോട്ട് കരുതുന്നത്. ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി കേസ് പരിഗണിച്ചെങ്കിലും അപേക്ഷയില്‍ ഭേദഗതി വരുത്താന്‍ സച്ചിന്‍ പെെലറ്റിന്റെ അഭിഭാഷകന്‍ സമയം തേടി. തുടര്‍ന്ന് വെെകുന്നേരം അഞ്ച് മണിയോടെ വാദം പുനരാരംഭിച്ചു. ഹര്‍ജിയില്‍ രാജസ്ഥാന്‍ നിയമസഭയുടെ നിയമങ്ങളെ ചോദ്യം ചെയുന്നതിനാല്‍ ജസ്റ്റിസ് സതീഷ് ശര്‍മ്മ കേസ് ഡിവിഷന്‍ ബഞ്ചിലേക്ക് മാറ്റി.ഡിവിഷന്‍ ബെഞ്ചിന് മാത്രമേ നിയമങ്ങളേയും ഭേദഗതികളേയും ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കാനാകുവെന്നും കോടതി വ്യകതമാക്കി.
ഭരണഘടന പ്രകാരം ഒരു അംഗം സ്വമേധയാ രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗത്വം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി നിയമസഭയില്‍ വോട്ട് ചെയ്യുകയോ ചെയ്താല്‍ മാത്രമെ അദ്ദേഹത്തെ അയോഗ്യനാക്കാനാകു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്വാധീനത്തെ തുടര്‍ന്നാണ് സ്പീക്കറുടെ നടപടിയെന്നും സച്ചിന്‍ പെെലറ്റ് ആരോപിച്ചു. പാര്‍ട്ടിയിലെ ചില അംഗങ്ങളുടെ ചില നയങ്ങളോടും തീരുമാനങ്ങളോടും വിയോജിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണക്കാക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.