തൃശൂര്‍:ശസ്ത്രക്രിയക്കുശേഷം കത്രിക വയറ്റിനുളളിലാക്കി തുന്നിക്കെട്ടിയശേഷം രോഗിയെ ഡിസ്ചാര്‍ജുചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ആട്ടോ ഡ്രൈവറായ തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശിയും അമ്ബത്തഞ്ചുകാരനുമായ ജോസഫ് പോളിനാണ് ഈ ദുവരസ്ഥ ഉണ്ടായത്. ശസ്ത്രക്രിയ നടത്തിയ ഡോ. പോളി ടി ജോസഫിനെതിരെ ബന്ധുക്കള്‍ പൊലീസിനും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

പാന്‍ക്രിയാസ് ഗ്രന്ധിയിലെ ശസ്ത്രക്രിയയ്ക്കുവേണ്ടി ഏപ്രില്‍ 25നാണ് ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേയ് അഞ്ചിന് ഒാപ്പറേഷന്‍ നടത്തി. പതിനൊന്നിന് വാര്‍ഡിലേക്ക് മാറ്റിയ ജോസഫിന് അണുബാധ കണ്ടതിനെ തുടര്‍ന്ന് പന്ത്രണ്ടിന് വീണ്ടും ഒാപ്പറേഷന്‍ നടത്തുകയും 30ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം രണ്ടുവട്ടം റിവ്യൂവിനെത്തി. രണ്ടാംവട്ട റിവ്യൂവിന്റെ ഭാഗമായി ജൂലായ് ആറിന് നടത്തിയ സ്കാന്‍ പരിശോധനയിലാണ് വയറ്റിനു‌ള‌ളില്‍ കത്രികയുണ്ടെന്ന് വ്യക്തമായത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യം ജോസഫിനെയാേ ബന്ധുക്കളെയാേ അറിയിച്ചില്ല.

അല്പം കഴിഞ്ഞെത്തിയ ജൂനിയര്‍ ഡോക്ടര്‍ ജോസഫിന്റെ വയറ്റില്‍ അണുബാധയെ തുടര്‍ന്നുടളള പാട രൂപപ്പെട്ടിട്ടുണ്ടെന്നും ഉടന്‍തന്നെ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തണമെന്നും പറഞ്ഞു. ഇതിനായി അന്നുതന്നെ അഡ്മിറ്റാവണമെന്നും പറഞ്ഞു. ഇതുവിശ്വസിച്ച്‌ അഡ്മിറ്റാകാന്‍ എത്തിയപ്പോള്‍ ജീവനക്കാരുടെ പെരുമാറ്റത്തില്‍ പന്തികേടുമണത്തു. മറ്റുള‌ളവരുടെ കാര്യങ്ങള്‍ മാറ്റിവച്ച്‌ ജോസഫിനെ അഡ്മിറ്റാക്കാന്‍ തിടുക്കം കാട്ടിയതാണ് സംശയം തോന്നിച്ചത്. അതോടെ വീട്ടിലൊരു അത്യാവശ്യകാര്യമുണ്ടെന്നും പോയിട്ട് പിറ്റേദിവസം വരാമെന്നും പറഞ്ഞ് ജോസഫ് വീട്ടിലേക്ക് പാേയി. മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്കാന്‍ പരിശോധനയിലാണ് വയറ്റില്‍ കത്രികയുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകളൊന്നും ഉണ്ടായില്ല.

വയറ്റില്‍ കത്രിക കണ്ടെത്തിയ കാര്യം ഡോക്ടറെ അറിയിച്ചപ്പോള്‍ ശരീരത്തില്‍ വെടിയുണ്ടയുമായി എത്രയോ പേര്‍ ജീവിക്കുന്ന എന്ന് പറഞ്ഞ് കളിയാക്കുന്ന രീതിയിലാണ് ഡോക്ടര്‍ പെരുമാറിയതെന്നും ജോസഫിന്റെ ബനന്ധുക്കള്‍ പറയുന്നു. തുടര്‍ന്നാണ് കേസ് നല്‍കാന്‍ തീരുമാനിച്ചത്.