തലസ്ഥാനത്തിന് ആശങ്കയേറ്റി കോവിഡ് കണക്കുകള്‍. തിരുവനന്തപുരത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 201 കേസുകള്‍. പൂന്തുറയില്‍ 46 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ പുല്ലുവിള, വിഴിഞ്ഞം, പൂവച്ചല്‍, വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു.

തീരമേഖല കേന്ദ്രീകരിച്ച്‌ കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ടാകുന്നത് ആശങ്കയാകുന്നു. വിഴിഞ്ഞം മേഖലയില്‍ അന്‍പതിലേറെ കേസുകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത്. വിഴിഞ്ഞം, ബീമാപളളി മേഖലകളില്‍ ഓരോ പ്രഥമഘട്ടചികിത്സാകേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും.

ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായ പൂന്തുറയില്‍ മാത്രം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതത് 46 കേസുകളാണ്. പൂന്തുറ വാര്‍ഡില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം രോഗികളും. ബീമാപള്ളിയില്‍ 4 ഉം വള്ളക്കടവില്‍ 6 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തീരപ്രദേശമായ പുല്ലുവിള 19 കേസുകളോടെ പുതിയ ക്ലസ്റ്ററായി രൂപപ്പെട്ടു. വിഴിഞ്ഞത്തിന് സമീപമുള്ള കോട്ടുകാലില്‍ മാത്രം 11 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരുമാതുറ 10 പേരാണ് ഇന്നലെ പോസിറ്റീവായത്.

അഞ്ചുതെങ്ങ്, പൂവാര്‍ തുടങ്ങി മറ്റു തീരദേശ ഗ്രാമങ്ങളിലും കാവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 9 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പൂവച്ചലിനെയും സമീപ പഞ്ചായത്തുകളുടെയും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ അമ്ബതോളം വാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുതെങ്ങ്, പാറശാല പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്‍റ് സോണാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ വെങ്ങാനൂര്‍, കോട്ടപുരം, വിഴിഞ്ഞം, ഹാര്‍ബര്‍, വെള്ളാര്‍ തിരുവല്ലം വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.