തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടത് എന്തിനാണെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും. ശിവശങ്കറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയാല്‍ കാലതാമസമില്ലാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഒരാളെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ വസ്തുതകള്‍ വേണം. ചട്ടങ്ങള്‍ അനുസരിച്ചേ മുന്നോട്ടു പോകാന്‍ കഴിയൂ. സംശയകരമായ സാഹചര്യം അന്വേഷണത്തിലുണ്ടായാല്‍ കര്‍ശന നടപടിയെടുക്കും. നാളെ അങ്ങനെ ഉണ്ടായിക്കൂടെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ചിലരിലേക്ക് എത്തും.
കേസില്‍ ബന്ധപ്പെട്ടവരുടെ നെഞ്ചിടിപ്പ് വര്‍ധിക്കുന്നുണ്ട്. അത് ആരുടേതൊക്കെയാണെന്നു കണ്ടറിയാം. ഇപ്പോള്‍ എന്‍ഐഎ പരിശോധന നടക്കുകയാണ്. അവരുടെ റിപ്പോര്‍ട്ട് വന്നശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി.ജലീല്‍ ബന്ധപ്പെട്ടതിനെക്കുറിച്ചും മുഖ്യമന്ത്രി മറുപടി നല്‍കി. ധനകാര്യ അഡിഷനല്‍ ചീഫ് സെക്രട്ടറിയും സമിതിയിലുണ്ട്‌