കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കീഴടങ്ങിയ കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ജലാല്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ ജലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശിയായ ജലാലിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം തിരൂരങ്ങാടി റജിസ്ട്രഷന്‍ ഉള്ള കാര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു. മലപ്പുറം സ്വദേശിയില്‍ നിന്നും വാങ്ങിയ കാറിന്റെ രജിസ്‌ട്രേഷന്‍ ഇതുവരെ മാറിയിട്ടില്ല. കാറിന്റെ മുന്‍സീറ്റിനടിയില്‍ സ്വര്‍ണം കടത്തുന്നതിനായി പ്രത്യേക രഹസ്യഅറ സജ്ജീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി അന്വേഷണഏജന്‍സികള്‍ തിരയുന്ന ജലാല്‍ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കടത്തിയിട്ടുള്ളതായാണ് വിവരം.

വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. വര്‍ഷങ്ങളായി കസ്റ്റംസിനെ വെട്ടിച്ച്‌ രാജ്യമെമ്ബാടും മുങ്ങി നടക്കുന്ന പ്രതി എന്തുകൊണ്ടാണ് നേരിട്ട് വന്ന് ഹാജരായി കീഴടങ്ങിയതെന്നതില്‍ ദുരൂഹതയുണ്ട്. നെടുമ്ബാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസിലെയും തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരന്‍ പ്രതിയായ കേസിലെയും മുഖ്യ കണ്ണിയാണ് ഇയാള്‍.