സിംഗപ്പൂര്‍: കൊവിഡ് 19 വ്യാപനം നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ സര്‍ക്യൂട്ട് ബ്രേക്കര്‍ നിയമങ്ങള്‍ തെറ്റിച്ച പത്ത് ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍. വിദ്യാര്‍ഥികള്‍ അടക്കമുള്ള പത്ത് ഇന്ത്യക്കാര്‍ക്കെതിരെയാണ് നടപടി. ഇനി രാജ്യത്തേക്ക് തിരിച്ചുവരാന്‍ ഇവരെ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാടകയ്‌ക്കെടുത്ത താമസസ്ഥലത്ത് നിയമം ലംഘിച്ച്‌ ഒത്തുകൂടിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ജോലി ചെയ്തിരുന്നവരും വിദ്യാര്‍ഥികളും അടക്കമുള്ള പത്ത് ഇന്ത്യക്കാരെ നാടു കടത്തിയതെന്ന് സിംഗപ്പൂര്‍ പോലീസും എമിഗ്രേഷന്‍ ആന്‍ഡ് ചെക്ക്‌പോയിന്റ് അതോറിറ്റിയും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നേരത്തെ 2000 മുതല്‍ 4500 സിംഗപ്പുര്‍ ഡോളര്‍വരെ പിഴ ചുമത്തപ്പെട്ടവരാണ് വീണ്ടും നിയമലംഘനം നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.
ഇവര്‍ക്ക് അനുവദിച്ചിരുന്ന പാസുകളെല്ലാം റദ്ദാക്കിയിട്ടുണ്ടെന്നും നാടു കടത്തുകയാണെന്നും രാജ്യത്തേക്ക് തിരിച്ചുവരാന്‍ ഇനി അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ളവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസയും വര്‍ക്ക് പാസും റദ്ദാക്കുമെന്നും സിംഗപ്പുര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിയമങ്ങള്‍ അനുസരിക്കാന്‍ മടി കാണിക്കുന്നവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് ഇതെന്നും സിംഗപ്പൂര്‍ സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കി. ഏപ്രില്‍ 7നാണ് സര്‍ക്യൂട്ട് ബ്രേക്കര്‍ എന്ന പേരില്‍ സിംഗപ്പൂരില്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചത്. ഏപ്രില്‍ 7 മുതല്‍ ജൂണ്‍ 2 വരെയുള്ള സമയത്ത് അവശ്യസേവനങ്ങള്‍ അല്ലാതെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടുകയും ആളുകള്‍ക്ക് ഭക്ഷണവും പലചരക്കും വാങ്ങാനല്ലാതെ വീടിന് പുറത്തിറങ്ങാനും സിംഗപ്പൂര്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയാണ് സര്‍ക്യൂട്ട് ബ്രേക്കര്‍.