തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും അറസ്റ്റ്. മലപ്പുറം സ്വദേശി കെ.ടി റമീസിന്‍റെ അറസ്റ്റാണ് ചോദ്യംചെയ്ത ശേഷം രേഖപ്പെടുത്തിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. അനധികൃതമായി കടത്തുന്ന സ്വര്‍ണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരില്‍ പ്രധാനിയാണ് ഇയാളെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നവംബറില്‍ നെടുമ്ബാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്.

റമീസിന്റെ വീട്ടില്‍ ഇന്നലെ വൈകീട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെമീസിന്റെ പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചു.

അതിനിടെ സ്വപ്‍ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍ഐഎയുടെ ആവശ്യം ഇന്ന് കോടതി പരിഗണിക്കും. 10 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റംസും കോടതിയെ സമീപിച്ചേക്കും.