കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഗവേഷണം അവസാനിച്ചു. വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു. ജൂലായ് 15നും 20നും വളണ്ടിയർമാരെ ഡിസ്ചാർജ് ചെയ്യും. ഡിസ്ചാർജ് ആയതിനു ശേഷവും അവർ നിരീക്ഷണത്തിലായിരിക്കും.”- സർവകലാശാലയിലെ ക്ലിനിക്കൽ റിസർച്ച് സെൻ്ററിൻ്റെ ഹെഡ് ആയ എലെന പറഞ്ഞു.

ജൂൺ 18നാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 18 വളണ്ടിയർമാരിലും ജൂൺ 23നു നടന്ന രണ്ടാം ഘട്ടത്തിൽ 20 വളണ്ടിയർമാരിലും വാക്സിൻ പരീക്ഷിച്ചു.