ആലപ്പുഴ: ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകല്‍ അടച്ചുപൂട്ടി പോലിസ്. അനാശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു. കൊവിഡ് കേസുകള്‍ കൂടിയതും ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതും പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തരുമാനിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പലയിടത്തും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന സാഹചര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പാലിക്കേണ്ട കര്‍ശനനിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ വ്യക്തമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതാണെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ പൂര്‍ണസഹകരണമുണ്ടാവണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

നിയന്ത്രണങ്ങളുള്ള ഭാഗങ്ങളില്‍ ഇറങ്ങാനോ കയാനോ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഇടറോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുമുളള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകളുണ്ടായിരിക്കും. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ചേര്‍ത്തല താലൂക്കില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ പോലിസ് നിരീക്ഷണവും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നിരീക്ഷണവും ശക്തമാക്കും.

കൊവിഡ് 19 രോഗപ്രതിരോധപ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ മാത്രം അവശ്യജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. പോലിസ്, ട്രഷറി, പെട്രോളിയം, എല്‍പിജി, പോസ്റ്റോഫിസുകള്‍ എന്നിവയ്ക്കും നിയന്ത്രണമാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കാം. ലോക്ക് ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കുന്നതുവരെ ചേര്‍ത്തല താലൂക്കിലെ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് ചേര്‍ത്തല താലൂക്ക് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് വി കെ സിറാജുദ്ദീനും ജനറല്‍ സെക്രട്ടറി പി കെ അബ്ദുല്‍ ജലീലും അറിയിച്ചു.